Image Credit: AFP
അഞ്ചാം ലോകകിരീടമെന്ന സ്വപ്നവുമായി ജര്‍മന്‍ പടയോട്ടം തുടങ്ങുന്നു. ആദ്യ ലോകകപ്പ് കളിക്കുന്ന കരിബീയന്‍ ദ്വീപ് രാജ്യം ക്യുറസാവോയാണ് എതിരാളികള്‍. ഗ്രൂപ്പ് ഇയിലെ മറ്റ് രണ്ട് ടീമുകളും താരതമ്യേന കരുത്തരായതിനാല്‍ വമ്പന്‍ ജയം ലക്ഷ്യമിട്ടാകും ജര്‍മനി ഇറങ്ങുക. ഇന്ത്യന്‍ സമയം രാത്രി പത്തരയ്ക്കാണ് മല്‍സരം.
അഭിമാനപ്പോരാട്ടം: 2014ലെ കിരീടനേട്ടത്തിന് ശേഷം ലോകകപ്പ് വേദിയില്‍ സ്വന്തം പേര് അടയാളപ്പെടുത്താന്‍ ജര്‍മനിക്കായിട്ടില്ല. 2018ലും 22ലും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ തോറ്റ് മടങ്ങി. പരിചയസമ്പന്നരേയും യുവതാരങ്ങളേയും അണിനിരത്തി ശക്തവും സന്തുലിതവുമായ ടീമൊരുക്കിയാണ് ജര്‍മന്‍ കോച്ച് യൂലിയന്‍ നാഗല്‍സ്മാന്‍ അമേരിക്കയില്‍ വിമാനമിറങ്ങിയത്. അവസാനം കളിച്ച ഏഴ് മല്‍സരങ്ങളിലും തോറ്റിട്ടില്ല. അതിന് മുന്നേ കളിച്ച മൂന്നെണ്ണം തോറ്റു. യോഗ്യതാറൗണ്ടില്‍ ആറില്‍ അഞ്ചും ജയിച്ചു. പതിനാറ് ഗോളടിച്ചുകൂട്ടി. വഴങ്ങിയത് മൂന്നെണ്ണം മാത്രമെന്നത് പ്രതിരോധത്തിലെ കരുത്തറിയിക്കുന്നു.
പ്രതിഭകളുടെ ധാരാളിത്തം: പ്രതിരോധം നയിക്കാന്‍ ക്യാപ്റ്റന്‍ ജോഷ്വ കിമ്മിച്ച്, അറ്റാക്കിങ് മിഡ്ഫീല്‍ഡില്‍ ഫ്ളോറിയന്‍ വിറ്റ്സും പതിനെട്ടുകാരനായ ലെന്നാര്‍ട്ട് കാളും.. മധ്യനിരയില്‍ കളി നിയന്ത്രിക്കാന്‍ ടോണി ക്രൂസിന്റെ പിന്‍ഗാമിയെന്നുറപ്പിച്ച, ബയണ്‍ മ്യൂണിക് താരം അലക്സാണ്ടര്‍ പാവ്ലോവിച്ച്. കോച്ച് നാഗല്‍സ്മാന്‍റെ വിശ്വസ്തന്‍. ബുന്ദസ് ലീഗയില്‍ ബയണിനെ കിരീടനേട്ടത്തിലെത്തിച്ചതില്‍ പ്രധാന പങ്ക്. പന്തടക്കത്തിലെ അസാമാന്യ മികവും വേറിട്ട പാസുകളുമാണ് പാവ്ലോവിച്ചിന്റെ ഹൈലൈറ്റ്. 4–2–3–1 എന്ന കോച്ച് നാഗല്‍സ്മാന്റെ ഇഷ്ടഫോര്‍മേഷനില്‍ ഏക സ്ട്രൈക്കറാകാന്‍ കായ് ഹാവെര്‍ട്സും ഡെനിസ് ഉന്‍ഡാവും. ക്ലബ് സീസണിലെ മിന്നും പ്രകടനമാണ് അരങ്ങേറ്റ ലോകകപ്പ് കളിക്കുന്ന ഡെനിസ് ഉന്‍ഡാവിന്റെ ആത്മവിശ്വാസം. കഴിഞ്ഞ ആറ് കളിയില്‍ മൂന്ന് ഗോള്‍ അടിച്ചു. വിങ്ങുകളിലൂടെ പായാന്‍ യുവതാരം ജമാല്‍ മൂസിയാല. യോഗ്യതാറൗണ്ടില്‍ അഞ്ച് ഗോളടിച്ച് ടോപ് സ്കോററായ ന്യൂകാസില്‍ താരം നിക്കോ വാള്‍ട്ടെമെയ്ഡിന് പകരക്കാനായാകും കളത്തിലിറങ്ങാനാവുക. പ്രതിഭകളുടെ ധാരാളിത്തമാണ് ജര്‍മന്‍ നിരയില്‍.
Image Credit: AFP
വല കാക്കാന്‍ ന്യൂയര്‍: നാല്‍പതുകാരന്‍ മാനുവല്‍ ന്യൂയര്‍ ഫിറ്റ്നസ് തെളിയിച്ചതോടെ ഒന്നാം ഗോളി ആരെന്ന ചോദ്യത്തിന് ഉത്തരമായി. 2010 ലോകകപ്പ് മുതല്‍ ന്യൂയറാണ് ജര്‍മനിയുടെ ഗോളി. 2014 ലോകകപ്പില്‍ ടീമിനെ കിരീടനേട്ടത്തിലെത്തിച്ചതില്‍ മാനുവല്‍ ന്യൂയറുടെ പങ്ക് എടുത്തുപറയണം. നാല് ക്ലീന്‍ ഷീറ്റും 23 തകര്‍പ്പന്‍ സേവുകളുമായി ഗോള്‍ഡന്‍ ഗ്ലൗവ് സ്വന്തമാക്കി. രണ്ട് വര്‍ഷം മുന്നേ വിരമിക്കല്‍ പ്രഖ്യാപിച്ച താരത്തിന്റെ തിരിച്ചുവരവ് പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നു. അഞ്ച് ലോകകപ്പില്‍ കളിക്കുന്ന രണ്ടാമത്തെ താരമാവുകയാണ് മാനുവല്‍ ന്യൂയര്‍. ലോതര്‍ മത്തേവൂസാണ് അഞ്ച് ലോകകപ്പ് കളിച്ച ആദ്യ ജര്‍മന്‍ താരം.
തുടക്കം മുതല്‍ ഗോളടി:ഏത് ലോകകപ്പ് എടുത്താലും കപ്പടിക്കാന്‍ സാധ്യതയുള്ള ടീമുകളുടെ പട്ടികയില്‍ മുന്‍നിരക്കാരാണ് ജര്‍മനി. ആദ്യ മിനിറ്റ് മുതല്‍ ആക്രമിച്ചുകളിക്കുകയാണ് ജര്‍മന്‍ ശൈലി. പരമാവധി സമയം പന്ത് കൈവശം വച്ച് എതിരാളിയെ തളര്‍ത്തും. മധ്യനിര കളി നിയന്ത്രിക്കും. എക്കാലവും മധ്യനിരയാണ് ജര്‍മന്‍ ടീമിന്റെ നട്ടെല്ല്. മല്‍സരത്തിന്റെ ഗതി നിര്‍ണയിക്കുക ആദ്യ ഗോള്‍ ജര്‍മനി എപ്പോള്‍ നേടുമെന്നതിനെ ആശ്രയിച്ചിരിക്കും. താരതമ്യേന കരുത്തരായ ഐവറികോസ്റ്റും ഇക്വഡോറുമാണ് ഗ്രൂപ്പ് ഇയിലെ മറ്റ് ടീമുകള്‍ എന്നത് കൊണ്ട് തന്നെ പരമാവധി ഗോളടിച്ചുവിജയിക്കുക തന്നെയാകും ജര്‍മന്‍ പടയുടെ ലക്ഷ്യം.
കന്നിക്കാരുടെ സ്വപ്നം: ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമാണ് ക്യുറസവോ. കന്നിപ്പോരില്‍ ജര്‍മന്‍ പടയെ പിടിച്ചുകെട്ടാന്‍ കഴിഞ്ഞാല്‍ കപ്പിനോളം വലിയ നേട്ടമാകും ക്യൂറസവോയ്ക്ക്. ഒന്നര ലക്ഷം മാത്രമാണ് രാജ്യത്തെ ജനസംഖ്യ. ജനസംഖ്യയിൽ കൊച്ചി കോർപറേഷന്റെ നാലിലൊന്നും വലുപ്പത്തിൽ ആലപ്പുഴ ജില്ലയുടെ മൂന്നിലൊന്നും. വലുപ്പത്തിലും എണ്ണത്തിലും കാര്യമില്ലെന്ന് ഇതിനകം തെളിയിച്ചവരാണ് ക്യൂറസാവോക്കാര്‍. യോഗ്യതാറൗണ്ടില്‍ ഗ്രൂപ്പില്‍ സ്വിറ്റ്സര്‍ലന്‍ഡിന് പിന്നില്‍ രണ്ടാം സ്ഥാനം. വമ്പന്‍മാരായ സ്വീഡനേയും സ്ലോവേനിയയേയും പിന്നിലാക്കി പ്ലേ ഓഫ് യോഗ്യത. എഴുതിത്തള്ളേണ്ടന്ന് സാരം. ജര്‍മന്‍ ആക്രമണത്തെ ചെറുത്ത് അവസരം കിട്ടിയാല്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ഗോളടിക്കാനാകും ശ്രമം. ജര്‍മനിയുടെ ശക്തമായ ആക്രമണനിരയെ എത്രത്തോളം പ്രതിരോധിക്കാന്‍ ക്യൂറസാവോയ്ക്ക് കഴിയും എന്നതായിരിക്കും മല്‍സരഫലം.