ലോകകപ്പിലെ വിജയികളെ പ്രവചിച്ച് താരമായ ഒട്ടേറെ മൃഗങ്ങളുണ്ട്. ഓര്‍മയില്ലേ പോളിനെ? 2010ലെ ലോകകപ്പിൽ പ്രവചനം കൊണ്ട് താരമായത് പോളായിരുന്നു. അന്ന് സെമിയിലെ പ്രവചനത്തോടെ ലോകം മുഴുവൻ പോൾ ശ്രദ്ധിക്കപ്പെട്ടു. പിന്നീടുള്ള ലോകകപ്പുകളില്‍ എലിയും ആമയും ഒട്ടകവും ചീട്ടെടുക്കുന്ന തത്തയും പ്രാവുമൊക്കെ ‘പ്രവചനസിംഹങ്ങളായി’.
എന്നാല്‍ ഇത്തവണ പ്രവചനം കൊണ്ട് താരമായിരിക്കുന്നത് ഒരു പൂച്ചയാണ്. ‘നിമ്പസ് പ്രോണോസ്’ എന്നാണ് പേര്. ആഫ്രിക്കൻ നേഷൻസ് കപ്പ്, യുവേഫ ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ് എന്നിവയിലെ പ്രവചനങ്ങൾ ക്ലിക്കായതോടെ ഇൻസ്റ്റഗ്രാമിൽ അഞ്ചര ലക്ഷത്തോളം പേരാണ് നിമ്പസിനെ പിന്തുടരുന്നത്.ടീമുകളുടെ പേരിനോ പതാകയ്ക്കോ മുന്നിൽ വയ്‌ക്കുന്ന ഭക്ഷണം കഴിക്കുന്നത് നോക്കിയാണ് പ്രവചനം. ഒരു പാത്രം സമനില എന്നതിന് മുന്നിലും വയ്‌ക്കും. നിമ്പസിനെ കൂടാതെ മെക്‌സിക്കോയിലെ ഗുവഡാലാജാര മൃഗശാലയിലെ മൃഗങ്ങളും രംഗത്തുണ്ട്. ടീമുകളുടെ നിലവിലെ ഫോം, കളിക്കാരുടെ പരിക്കുകൾ, മുൻകാല ചരിത്രം തുടങ്ങിയവ വിശകലനം ചെയ്ത് വിവിധ എഐ ടൂളുകളും പ്രവചനവുമായി സജീവമാണ്. കഴിഞ്ഞ മൂന്ന് ലോകകപ്പിലും കൃത്യമായ ചാമ്പ്യൻമാരെ പ്രവചിച്ച ജർമൻ ഗണിത ശാസ്‌ത്രജ്ഞൻ യോക്കിം ക്ലമന്റിന്റെ പ്രചവനവും ഇതിനകം ലോകശ്രദ്ധ നേടിയിട്ടുണ്ട്. നെതൻലൻഡ്‌സ് വിശ്വകിരീടം ചൂടുമെന്നാണ് ക്ലമന്റിന്റെ പ്രവചനം.