ഫ്രഞ്ച് മുന്നേറ്റനിര താരം ഹ്യൂഗോ എക്കിറ്റിക്കെയ്ക്ക് ലോകകപ്പ് നഷ്ടമാകും. ചാംപ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തിലാണ് എക്കിറ്റിക്കെയ്ക്ക് പരുക്കേറ്റത്.
പിഎസ്ജിയ്ക്കെതിരെ ആൻഫീൽഡിൽ നടന്ന രണ്ടാം പാദ മല്‍സരത്തിന്റെ 27-ാം മിനിറ്റിൽ, കാൽ വഴുതി വീണാണ് ഫ്രഞ്ച് സ്ട്രൈക്കറുടെ വലതുകാലിന് പരുക്കേറ്റത്. കളിക്കളത്തിൽ വെച്ച് വൈദ്യസഹായം നൽകിയെങ്കിലും കളിക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെ സ്ട്രച്ചറിലാണ് താരത്തെ പുറത്തേക്ക് കൊണ്ടുപോയത്. ലോകകപ്പിന് ഒരുങ്ങുന്ന ഫ്രാൻസിന് എക്കിറ്റിക്കെയുടെ പരിക്ക് വലിയ ആശങ്കയാണ്. കഴിഞ്ഞ മാസം ബ്രസീലിനെതിരെ ഫ്രാൻസ് 2-1ന് ജയിച്ച മത്സരത്തിൽ താരം ഗോൾ നേടിയിരുന്നു. അടുത്ത സീസണിലെ ചാംപ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിക്കാൻ ശ്രമിക്കുന്ന ലിവർപൂളിനും, പരുക്ക് കനത്ത തിരിച്ചടിയാകും. കഴിഞ്ഞ ജൂലൈയിൽ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിൽനിന്ന് 69 ദശലക്ഷം പൗണ്ടിന് ലിവർപൂളിലെത്തിയ എക്കിറ്റിക്കെ, ഈ സീസണിൽ എല്ലാ മല്‍സരങ്ങളില്‍ നിന്നുമായി 17 ഗോളുകൾ നേടിയിട്ടുണ്ട്.