image:AP

  • എറിക്സണ് ഹൃദയാഘാതമുണ്ടായത് കഴിഞ്ഞ യൂറോയ്ക്കിടെ
  • ഡെന്‍മാര്‍ക്കിനെ സമനിലയില്‍ തളച്ച് സ്​ലൊവേനിയ
  • സെര്‍ബിയയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട്

യൂറോ കപ്പില്‍ ഡെന്‍മാര്‍ക്കിന്‍റെ കന്നി ഗോള്‍ നേടി ക്രിസ്റ്റ്യന്‍ എറിക്സണിന്‍റെ ഉജ്വല മടങ്ങി വരവ്. ഹൃദയാഘാതമേറ്റ് വീണ് കൃത്യം ആയിരത്തി ഒരുന്നൂറാം ദിവസമാണ് എറിക്സണ്‍ അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയത്. എറിക്സണ്‍ ജീവിതത്തിലേക്ക് മടങ്ങിവന്നാലും ഇനിയൊരിക്കലും ഫുട്ബോള്‍ കളിക്കാനാവില്ലെന്നായിരുന്നു അദ്ദേഹത്തെ അന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞത്. മല്‍സരത്തില്‍ ഡെന്‍മാര്‍ക്കിനെ സ്​ലൊവേനിയ സമനിലയില്‍ പിടിച്ചുകെട്ടി. കിട്ടിയ സുവര്‍ണാവസരങ്ങള്‍ മുതലാക്കി ലീഡ് ഉയര്‍ത്താന്‍ കഴിയാതിരുന്ന ഡെന്‍മാര്‍ക്കിനെ 77–ാം മിനിറ്റില്‍ സ്​ലൊവേനിയ സമനിലയില്‍ കുരുക്കി.

ഇംഗ്ലണ്ടിനായി ഗോള്‍ നേടിയ ജൂഡ് ബെല്ലിങാമിന്‍റെ ആഹ്ലാദ പ്രകടനം (AP)

അതേസമയം യൂറോ കപ്പില്‍ ഇംഗ്ലണ്ട് വിജയത്തോടെ തുടങ്ങി.സെർബിയയെ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽപിച്ചത്. പുതിയ സൂപ്പർ സ്റ്റാർ ജൂഡ് ബെല്ലിങ്ങമിന്റെ ഒറ്റയാൻ മികവിൽ ഫുട്ബാളിന്റെ ജന്മനാട് കിരീടത്തിലേക്ക് ഒരുപടി അടുത്തു. വഴിമാറി എത്തിയ സാകയുടെ ക്രോസിൽ നിന്ന് ഒരു ഹെഡർ.ലിവർപൂൾ ഫുൾ ബാക്ക് ട്രെൻഡ് അലക്സാണ്ടർ അർനോൽഡിനെ മധ്യനിരയിൽ ഇറക്കി ആക്രമിച്ചുകളിച്ച ഇംഗ്ലണ്ടിനു ആദ്യ പകുതിയിലെ മേൽക്കൈ പിന്നീട് ഗോളാക്കി മാറ്റാനായില്ല. ഇരു ഗോൾകീപ്പർമാരുടെയും തകർപ്പൻ പ്രകടനം കണ്ട മൽസരം 1-0ന് അവസാനിച്ചു.