സെപ്റ്റംബറിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെതിരെ ട്വന്‍റി 20 പരമ്പര കളിക്കാൻ തീരുമാനിച്ചതോടെ ഇന്ത്യയുടെ ബംഗ്ലദേശ് പര്യടനം അനിശ്ചിതത്വത്തിലായി. പ്രതിസന്ധി പരിഹരിച്ച് ഇന്ത്യന്‍ ടീമിനെ എത്തിക്കാന്‍ ബംഗ്ലദേശ് ശ്രമം തുടങ്ങി. അഫ്ഗാനിസ്ഥാനെതിരായ ട്വന്‍റി 20 പരമ്പര സെപ്റ്റംബർ 17 വരെ നീളുന്നതിനാൽ, നേരത്തേ നിശ്ചയിച്ച പ്രകാരം ബംഗ്ലദേശ് പര്യടനം പൂർത്തിയാക്കാൻ ഇന്ത്യയ്ക്ക് സമയംകിട്ടില്ല.
മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്‍റി 20 മത്സരങ്ങളുമടങ്ങുന്ന പരമ്പരയ്ക്കായി സെപ്റ്റംബർ 1 മുതൽ 13 വരെയാണ് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് തിയതി നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരമ്പര, സുരക്ഷാകാരണങ്ങളാല്‍ മാറ്റിവയ്ക്കുകയായിരുന്നു. പ്രശ്നപരിഹാരത്തിന് മന്ത്രിതലത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ബംഗ്ലദേശ് കായികമന്ത്രി അമിനുൽ ഹഖ് പറഞ്ഞു.
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഫെബ്രുവരിയിൽ ഇന്ത്യയിൽ നടന്ന ട്വന്‍റി 20 ലോകകപ്പിലേക്ക് ബംഗ്ലദേശ് ടീമിനെ അയച്ചിരുന്നില്ല. ഇന്ത്യ അവസാനമായി ബംഗ്ലദേശിൽ പര്യടനം നടത്തിയത് 2022ലാണ്.