ക്രിക്കറ്റ് ലോകത്ത് ഏറ്റവും മികച്ച തന്ത്രശാലിയായ കളിക്കാരൻ ആരെന്ന് ചോദിച്ചാൽ ഭൂരിഭാഗം ആളുകളുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് ഇന്ത്യൻ മുൻ നായകൻ എം.എസ്. ധോണിയുടെ പേരായിരിക്കും. എന്നാൽ ഇംഗ്ലണ്ട് മുൻ ഓൾറൗണ്ടർ മൊയിൻ അലിയുടെ ലിസ്റ്റില്‍ ധോണിയില്ല. മുൻ ഇന്ത്യൻ പേസറും നിലവിൽ ഗുജറാത്ത് ടൈറ്റൻസ് പരിശീലകനുമായ ആശിഷ് നെഹ്റയെയാണ് താൻ കണ്ടതിൽ വെച്ച് മികച്ച ക്രിക്കറ്റ് ബുദ്ധിയുള്ള കളിക്കാരനെന്നാണ് ഇംഗ്ലണ്ട് മുൻ ഓൾറൗണ്ടർ മൊയിൻ അലിയുടെ പക്ഷം.
ബിയേർഡ് ബിഫോർ വിക്കറ്റ് എന്ന പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് മൊയിൻ അലിയുടെ ഈ നിരീക്ഷണം .സ കളിയുടെ ഓരോ ഘട്ടത്തിലും എന്തു സംഭവിക്കുന്നു എന്നും ഇനി എന്തു ചെയ്യണമെന്നും വ്യക്തമായ ധാരണയുള്ള ആളാണ് ആശിഷ് നെഹ്റ. മുൻപ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൽ കളിക്കുമ്പോൾ നെഹ്റ ടീമിന്‍റെ ബോളിങ് കോച്ചും മെന്‍ററുമായിരുന്ന കാലത്തെ അനുഭവ പരിചയം ചൂണ്ടിക്കാണിച്ചായിരുന്നു അലിയുടെ പ്രതികരണം.
ടീമിലെ കളിക്കാരുമായും മറ്റ് പരിശീലകരുമായും എങ്ങനെ ഇടപെടണമെന്നും ടീമിനുള്ളിൽ മികച്ചൊരു അന്തരീക്ഷം എങ്ങനെ വളർത്തിയെടുക്കണം എന്നും നെഹ്റയ്ക്ക് കൃത്യമായി അറിയാമെന്ന് മൊയിൻ അലി കൂട്ടിച്ചേർത്തു. 2022ലെ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റൻസിനെ അവരുടെ അരങ്ങേറ്റ സീസണിൽ തന്നെ ചാമ്പ്യന്മാരാക്കാൻ നെഹ്റയ്ക്ക് സാധിച്ചതും അദ്ദേഹത്തിന്‍റെ ആസൂത്രണ മികവിന് തെളിവാണാണെന്നും അദ്ദേഹം പറഞ്ഞു. ധോണിയുടെയും മറ്റ് നായകന്മാരുടെയും അക്കാദമിക് ഗെയിം പ്ലാനുകളെക്കാൾ നെഹ്റയുടെ തന്ത്രങ്ങളെയാണ് തനിക്ക് മികച്ചതായി തോന്നുന്നതെന്നും മൊയിൻ അലി പറയുന്നു.