പോരാട്ടവീര്യത്തിന്റെ കഥയെഴുതിയാണ് ജമ്മു കശ്മീർ ചരിത്രത്തിലെ ആദ്യ രഞ്ജി ട്രോഫി ഫൈനലിന് യോഗ്യത നേടിയത്. 67 വർഷം മുൻപ് ടൂർണമെന്റില്‍ അരങ്ങേറ്റം കുറിച്ച ശേഷം ആദ്യമായാണ് കശ്മീർ ടീം ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും വലിയ വേദിയിലെത്തുന്നത്. എന്നാല്‍ കിരീടപ്പോരാട്ടത്തില്‍ എട്ടു തവണ ജേതാക്കളായ കർണാടകയെ മറികടക്കണമെങ്കില്‍ അദ്ഭുതം തന്നെ പുറത്തെടുക്കേണ്ടി വരും. സീസണിലുടനീളം എതിരാളികളെയും പ്രതികൂല സാഹചര്യങ്ങളെയും പ്രധാന കളിക്കാരുടെ പരുക്കിനെയും മറികടന്നുള്ള പ്രകടനത്തിലൂടെയാണ് കര്‍ണാടക ഫൈനലിലെത്തിയത്. രാജ്‌കോട്ടിൽ സൗരാഷ്ട്രയ്‌ക്കെതിരെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി പോയിന്റ് നഷ്ടപ്പെടുത്തി തുടങ്ങിയ കര്‍ണാടക പിന്നെ പുറത്തെടുത്തത് പാരമ്പര്യത്തിനൊത്ത പ്രകടനം. മുംബൈയെയും ഉത്തരാഖണ്ഡിനെയും അനായാസം മറികടന്നത് ടീമിനുള്ളിൽ ആത്മവിശ്വാസത്തിന്റെ തെളിവായി. ചൊവ്വാഴ്ച്ച മുതലാണ് കിരീടപ്പോരാട്ടം
കര്‍ണാടക എന്ന മിനി ഇന്ത്യന്‍ ടീം
കെ.എൽ. രാഹുൽ, കരുൺ നായർ, ദേവ്ദത്ത് പടിക്കൽ, മായങ്ക് അഗര്‍വാള്‍ തുടങ്ങിയ വമ്പന്‍മാര്‍ അണിനിരക്കുന്ന ബാറ്റിങ് നിരയാണ് കര്‍ണാടകയുടെ ശക്തി. മൂന്നുമല്‍സരങ്ങളില്‍ നിന്ന് 91.40 ശരാശരിയില്‍ രാഹുല്‍ നേടിയത് 457 റണ്‍സ്. മായങ്ക് അഗർവാളിന്റെ ശരാശരി പ്രകടനത്തെ മറികടക്കാൻ ഈ ബാറ്റിങ് കരുത്ത് കർണാടകയെ സഹായിച്ചു. തുടർന്ന് മായങ്ക് നായകസ്ഥാനം ഒഴിഞ്ഞപ്പോൾ ദേവദത്ത് ടീമിന്റെ അമരത്തെത്തി. ബാറ്റുകൊണ്ടും തന്ത്രപരമായ നീക്കങ്ങൾകൊണ്ടും ദേവ്്ദത്ത് ടീമിനെ നയിച്ചു.
ശ്രേയസ് ഗോപാൽ എന്ന എക്സ് ഫാക്ടര്‍
46 വിക്കറ്റുകൾ വീഴ്ത്തുകയും 45 റൺസ് ശരാശരിയിൽ 442 റൺസ് നേടുകയും ചെയ്തിട്ടുണ്ട് ഓള്‍ ഔള്‍ റൗണ്ടര്‍ ശ്രേയസ് ഗോപാല്‍. ഈ സീസണിൽ ഒന്നിലേറെത്തവണ പരാജയത്തിന്റെ വക്കിൽനിന്ന് ശ്രേയസാണ് കർണാടകയെ കരകയറ്റിയത്. ഇന്ത്യൻ പേസർ പ്രസിദ്ധ് കൃഷ്ണ നയിക്കുന്ന ബൗളിങ് നിരയാണ് കര്‍ണാടകയുടേത്. കളത്തിലെ കരുത്തിനു പുറമേ, നിർണായക മത്സരങ്ങൾ കളിച്ചു ജയിക്കാനുള്ള താരങ്ങളുടെ അനുഭവസമ്പത്തും കര്‍ണാടകയ്ക്ക് മുതൽക്കൂട്ടാണ്. 2013-14, 2014-15 സീസണുകളിൽ തുടർച്ചയായി രഞ്ജി കിരീടം നേടിയ സംസ്ഥാന ടീമിൽ രാഹുലും കരുണും ശ്രേയസ്സും മായങ്കും അംഗങ്ങളായിരുന്നു. അന്നത്തെ യുവതാരങ്ങളാണ് ഇന്നത്തെ ടീമിന്റെ നട്ടെല്ല്.
നബിയുടെ കശ്മീര്‍
കിരീടപ്പോരാട്ടത്തില്‍ കശ്മീരിന്റെ പ്രതീക്ഷ പേസര്‍ ആഖിബ് നബിയാണ്. ഈ സീസണിൽ 55 വിക്കറ്റുകളാണ് നബി നേടിയത്. തുടക്കത്തിൽ പേസർമാരെ തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്ന പിച്ചിലും കശ്മീരിന്റെ പ്രതീക്ഷ നബിയിൽത്തന്നെ. ഫൈനലിലേക്കുള്ള വഴിയിൽ ബംഗാൾ, മധ്യപ്രദേശ് പോലുള്ള കരുത്തരായ ടീമുകളെ അട്ടിമറിച്ചാണ് ജമ്മു കശ്മീര് മുന്നേറിയത്.