rohit-sharma

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് രോഹിത് വിരമിക്കല്‍ പുറത്തുവിട്ടത്. ടെസ്റ്റില്‍ രാജ്യത്തിനായി കളിക്കാന്‍ സാധിച്ചത് അഭിമാനമെന്ന് രോഹിത് കുറിച്ചു. എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്ന് പറഞ്ഞ രോഹിത് ഏകദിനത്തില്‍ തുടര്‍ന്നും കളിക്കുമെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. 

ത്രസിപ്പിക്കുന്ന വിജയങ്ങളും തിരിച്ചടികളും ചേര്‍ന്നതായിരുന്നു രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യന്‍ ടീമിന്‍റെ യാത്ര. ദക്ഷിണാഫ്രിക്കയ്​ക്കെതിരായ പരമ്പര തോറ്റതിന് പിന്നാലെ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ വിരാട് കോലിയുടെപിന്‍ഗാമിയായാണ് രോഹിത് ക്യാപ്റ്റനായത്. 2022 മാര്‍ച്ചില്‍ ശ്രീലങ്കയ്​ക്കെതിരായ പരമ്പര തൂത്തുവാരിയാണ് ഇന്ത്യ തുടങ്ങിയത്.  ബംഗ്ലദേശിനെയും വിന്‍ഡീസിനെയും അവരുടെ നാട്ടില്‍ കീഴടക്കിയ ഇന്ത്യ ഇംഗ്ലണ്ടിനും ഓസീസിനുമെതിരെ പരമ്പരകളിലും മികച്ച വിജയങ്ങള്‍ നേടിയിരുന്നു. 2023 ലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലേക്ക് ഇന്ത്യയെ എത്തിച്ച രോഹിതിന് കീഴില്‍ കഴിഞ്ഞ നവംബര്‍ വരെ ഇന്ത്യ ആ ജൈത്രയാത്ര തുടര്‍ന്നു.

67 ടെസ്റ്റുകളിൽ നിന്ന് 4301 റൺസാണ് 38കാരനായ രോഹിത് ശര്‍മ നേടിയത്. 12 സെഞ്ച്വറികളും 18 അർദ്ധ സെഞ്ച്വറികളും നേടിയ താരത്തിന്‍റെ ടെസ്റ്റ് ശരാശരി 40.57 ആണ്. 2024 ല്‍ ട്വന്‍റി 20 ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ രോഹിത് ശര്‍മ പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. 

ബോര്‍ഡര്‍ ഗവാസ്ക്കര്‍ ട്രോഫിയിലെ മോശം പ്രകടനത്തെ തുടര്‍ന്ന് രോഹിത് വിരമിക്കണമെന്ന ആവശ്യം നേരത്തെ ശക്തമായിരുന്നു. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരായ ഹോം സീരിസിലും ഓസീസിനെതിരെ അവരുടെ നാട്ടിലും മോശം ഫോമിലായിരുന്നു രോഹിത് ശര്‍മ. 

എട്ട് ടെസ്റ്റ് മല്‍സരങ്ങളില്‌ നിന്നായി 10.93 ആയിരുന്നു രോഹിതിന്‍റെ ശരാശരി. ഒരു മല്‍സരത്തിലാണ് രോഹിത് 50 റണ്‍സ് കടന്നത്. രോഹിതിന്‍റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റും ജയിച്ചെങ്കിലും ന്യൂസിലാന്‍ഡിനെതിരെ സംപൂജ്യരായി (3-0). ബോര്‍ഡര്‍ ഗവാസ്ക്കര്‍ ട്രോഫി തോറ്റത് 3-1 നാണ്.

ഇന്ത്യന്‍ ടീമിന്‍റെ അടുത്ത ടെസ്റ്റ് സീരിസ് ജൂണ്‍ 20 ഇംഗ്ലണ്ടിനെതിരെയാണ്. രോഹിതിന്‍റെ വിരമിക്കലോടെ ഐപിഎല്ലിന് ശേഷം ബിസിസിഐ പുതിയ ക്യാപ്റ്റനെ പ്രഖ്യപിക്കും. ചാംപ്യന്‍സ് ട്രോഫിയില്‍ വൈസ് ക്യാപ്റ്റനായിരുന്ന ശുഭ്മന്‍ ഗില്‍ ക്യാപ്റ്റനായേക്കുമെന്നാണ് സൂചന. ഫിറ്റ്നസ് പ്രശ്നങ്ങള്‍ പതിവായുള്ളതിനാല്‍ ബുമ്രയെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിച്ചേക്കില്ല. അതേസമയം, കെ.എല്‍.രാഹുലിന്‍റെയും ഋഷഭ് പന്തിന്‍റെയും പേരുകളും സാധ്യതാ ലിസ്റ്റിലുണ്ട്.

ENGLISH SUMMARY:

Indian cricket captain Rohit Sharma has officially announced his retirement from Test cricket, marking the end of an era in red-ball cricket for India.

rohit-trending-JPG

Google Trending Topic: rohit sharma retirement