മഞ്ഞുരുകി ജലനിരപ്പ് കൂടി, റഷ്യയില്‍ അണക്കെട്ട് തകർന്നു; പ്രളയക്കെടുതി രൂക്ഷം

റഷ്യയിലെ ഒറെൻബർഗിൽ ഓർസ്ക് അണക്കെട്ടിന്റെ ഒരുഭാഗം തകർന്ന് വൻ അപകടം. മഞ്ഞ് ക്രമാതീതമായി ഉരുകി ജലനിരപ്പ് കൂടിയതോടെ ഉറൽ നദിയിൽ വലിയ ജലപ്രവാഹം രൂപപ്പെടുകയായിരുന്നു. ഇതിന്റെ സമ്മര്‍ദത്തിലാണ് എര്‍ത്ത് ഡാം തകർന്നത്. അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തില്‍ യുറാൽ പർവ്വത മേഖല കെടുതിയിലായി. ഇവിടെ നിന്ന് ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 4,258 വീടുകളില്‍ വെള്ളംകയറി. 11,000 പേര്‍ ദുരിതത്തിലാണ്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദു​രിതബാധിതര്‍ക്കുവേണ്ടി താൽക്കാലിക താമസ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.

അപകട മേഖലകളിൽ നിന്ന് 40 കുട്ടികൾ ഉൾപ്പെടെ 94 പേരെ താൽക്കാലിക ഷെൽട്ടറുകളിലേക്ക് മാറ്റിയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഒട്ടേറെപ്പേര്‍ ബന്ധുവീടുകളിലും മറ്റ് സുരക്ഷിത കേന്ദ്രങ്ങളിലും അഭയം തേടിയിരിക്കുകയാണ്. ഡാമിന്റെ തകർന്ന ഭാഗങ്ങളിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടന്നുവരികയാണെന്ന് ഒർസ്ക് ഗവർണർ ഡെനിസ് പാസ്ലർ അറിയിച്ചു. ദുരിതബാധിതരുടെ ജീവനും ആരോഗ്യത്തിനുമാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. സർക്കാർ സംവിധാനങ്ങളും രക്ഷാപ്രവർത്തകരും സജീവമായി രംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മോസ്കോയിൽ നിന്ന് 1800 കിലോമീറ്റർ അകലെയാണ് വെള്ളപ്പൊക്കമുണ്ടായ ഓർസ്ക് മേഖല. ഇവിടെയുള്ള മൂന്ന് ജില്ലകളില്‍ രണ്ടിലെയും താമസക്കാരെ ഒഴിപ്പിക്കുകയാണെന്ന് റഷ്യൻ ഭരണകൂടം അറിയിച്ചു