ഘാനയില്‍ 12 കാരിയായ പെണ്‍കുട്ടിയെ വിവാഹം ചെയ്ത് 63കാരന്‍ പുരോഹിതന്‍. തലസ്ഥാന നഗരമായ അക്രയിലെ നുങ്കുവയിലെ തദ്ദേശിയരുടെ ആത്മീയ നേതാവായ നുമോ ബോർകെറ്റി ലാവേ സുരു XXXIII ആണ് 12 കാരിയെ വിവാഹം ചെയ്തത്. ശനിയാഴ്ച നടന്ന വിവാഹത്തിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിമര്‍ശനം ശക്തമാണ്. വിഷയത്തില്‍ പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്.
നിരവധി സാമുദായിക നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ പെണ്‍കുട്ടി െവള്ള വസ്ത്രവും തലപ്പാവും ധരിച്ച് പുരോഹിതന് മുന്നില്‍ നില്‍ക്കുന്നതാണ് പുറത്ത് വന്ന ദൃശ്യം. വിവാഹ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ വിമര്‍ശനം രൂക്ഷമാണ്. ഘാനയില്‍ പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹ പ്രായം 18 വയസാണെന്നും വിവാഹം നിയമവിരുദ്ധമാണെന്നുമാണ് പ്രധാന വിമര്‍ശനം. നുന്‍ഗുവാ വിഭാഗത്തില്‍ നിന്നുള്ളവരാണ് പുരോഹിതനും പെണ്‍കുട്ടിയും. വിമര്‍ശനങ്ങളെ പ്രതിരോധിച്ച നുങ്കുവ വിഭാഗക്കാര്‍ അജ്ഞത കൊണ്ടാണ് വിമര്‍ശമെന്ന് പ്രതികരിച്ചു.
''പാരമ്പര്യവും ആചാരവും അടിസ്ഥാനമാക്കിയാണ് വിവാഹം, ആറാം വയസ് മുതല്‍ പുരോഹിതന്‍റെ ഭാര്യയാകാനുള്ള ചടങ്ങുകള്‍ നടത്തുന്നുണ്ട്. ഇത് വിദ്യാഭ്യാസത്തെ ബാധിച്ചിട്ടില്ല'', നുങ്കുവാ വിഭാഗം നേതാവായ നി ബോര്‍ടി കോഫി ഫ്രാങ്‍വാ II പറഞ്ഞു. ഘാനയില്‍ പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹ പ്രായം 18 വയസാണ്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയ പൊലീസ് കുട്ടിയെ കണ്ടെത്തുകയും സംരക്ഷണം ഏറ്റെടുത്തതായും അറിയിച്ചു. പെണ്‍കുട്ടിക്ക് 12 അല്ല 15 വയസ് പൂര്‍ത്തിയായതായി ഘാനയിലെ മന്ത്രിയും പ്രതികരിച്ചു.