ഭാര്യ ബുഷ്റയ്ക്ക് വിഷം നല്‍കി; ആരോപിച്ച് മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

വീട്ടുതടങ്കലില്‍ കഴിയവെ തന്റെ ഭാര്യ ബുഷ്റ ബീബിയെ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ചെന്ന് മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. സൈനിക മേധാവിയാണ് ഈ സംഭവങ്ങള്‍ക്ക് പിന്നിലെന്നും ഇമ്രാന്‍ ആരോപിച്ചു. തോഷഖാന അഴിമതിക്കേസ് വാദം കേള്‍ക്കുന്നതിനിടെയായിരുന്നു ജഡ്ജി നാസര്‍ ജാവേദ് റാണയോട് ഇമ്രാന്‍ ഇക്കാര്യങ്ങള്‍ ആരോപിച്ചത്. വിഷബാധയേറ്റതിന്റെ ഫലമായി  ബുഷ്റയുടെ നാക്കിലും ത്വക്കിലും പാടുകളുണ്ടെന്നും ചില ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ഇമ്രാന്‍ പറയുന്നു. 

തന്റെ ഭാര്യയെ നേരത്തേ ചികിത്സിച്ചിരുന്ന ഡോക്ടറെ വിശ്വാസമില്ലെന്നും തനിയ്ക്ക് വിശ്വാസമുള്ള ഡോ ആസിമിനെ ചികിത്സാകാര്യങ്ങള്‍ ഏല്‍പ്പിക്കണമെന്നും ഇമ്രാന്‍ കോടതിയോട് ആവശ്യപ്പെട്ടു. 

ബുഷ്റ ബീബിയെ കൊലപ്പെടുത്താന്‍ വിഷം നല്‍കിയെന്ന ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു. വാദം കേട്ട ശേഷം വിശദമായ ഒരു അപേക്ഷ നല്‍കാനായി കോടതി ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടു. താനൊരു അമേരിക്കന്‍ ഏജന്റ് ആണെന്ന വ്യാജപ്രചാരണം പാര്‍ട്ടിക്കുള്ളില്‍ തന്നെ വ്യാപകമായെന്നും ഇതിനെത്തുടര്‍ന്നാണ് തന്നെ കൊലപ്പെടുത്താനുള്ള ശ്രമമെന്നും ബുഷ്റ ബീവി മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് തുള്ളി ടോയ്‌ലറ്റ് ക്ലീനര്‍ തന്റെ ഭക്ഷണത്തില്‍ ചേര്‍ത്തെന്നും ഇതിനെത്തുടര്‍ന്ന് വയറുവേദനയും നെഞ്ചുവേദനയും ഉള‍പ്പെടെയുള്ള പ്രശ്നങ്ങള്‍ അനുഭവപ്പെട്ടെന്നും ബുഷ്റ പറയുന്നു. 

തോഷഖാന‍ അഴിമതിക്കേസില്‍ കഴിഞ്ഞ ജനുവരിയിലാണ് ഇമ്രാന്‍ഖാനെയും ഭാര്യ ബുഷ്റബീവിയെയും 14 വര്‍ഷത്തെ തടവിനു ശിക്ഷിച്ചത്. അതോടൊപ്പം പൊതുപദവി വഹിക്കുന്നതില്‍ നിന്നും 10 വര്‍ഷത്തെ വിലക്കും ഇമ്രാന്‍ഖാന് ഏര്‍പ്പെടുത്തിയിരുന്നു. 

Ex Pak PM Imran Khan says wife Bushra Bibi was poisoned