മരിയുപോള്‍ സന്ദര്‍ശനത്തിലൂടെ രാജ്യന്തര നീതിന്യായ കോടതിയുടെ അറസ്റ്റ് വാറന്റിനെയും പടിഞ്ഞാറന്‍ രാജ്യങ്ങളെയും വെല്ലുവിളിച്ച് റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുട്ടിന്‍. യുക്രെയ്ന്‍ യുദ്ധത്തില്‍നിന്ന് പിന്നോട്ടില്ലെന്ന വ്യക്തമായ സൂചനയാണ് ഇതിലൂടെ റഷ്യ നല്‍കുന്നത്.
വ്ലാഡിമര്‍ പുട്ടിന്റെ അപ്രതീക്ഷിത മരിയുപോള്‍ സന്ദര്‍ശനത്തിന്റെ വീഡിയോ ഇന്നലെയാണ് റഷ്യ പുറത്തുവിട്ടത്. രാത്രി ഹെലികോപ്റ്ററിൽ എത്തിയ റഷ്യൻ പ്രസിഡന്റ് മരിയോപോൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സ്വയം കാറോടിച്ചാണ് യാത്രചെയ്തത്. പ്രദേശവാസികളുമായി ആശയ വിനിമയം നടത്തുകയും ചെയ്തു. കൂടെയുണ്ടായിരുന്ന റഷ്യന്‍ ഉപ പ്രധാനമന്ത്രി നഗര പുനര്‍നിര്‍മാണത്തെ കുറിച്ച് പ്രസിഡന്റിനോട് വിശദീകരിച്ചുവെന്നും റഷ്യന്‍ വാര്‍ത്താ ഏജന്‍സി പറയുന്നു.
രാജ്യാന്തര നീതിന്യായ കോടതിയുടെ അറസ്റ്റ് വാറന്റ് വന്നതിന് പിന്നാലെ യുക്രെയ്നിലെ അധിനിവേശ മേഖല സന്ദര്‍ശിച്ചതിലൂടെ വ്യക്തമായ സന്ദേശമാണ് പുട്ടിന്‍ നല്‍കുന്നത്. രാജ്യാന്തര കോടതിക്ക് വില കല്‍പിക്കുന്നില്ല എന്നതിനൊപ്പം സൈനിക നടപടി ശക്തമായി തുടരുമെന്നും വ്യക്തമാക്കുകയാണ് പുട്ടിന്‍. കഴിഞ്ഞ വര്‍ഷം മേയിലാണ് തുറമുഖ നഗരമായ മരിയുപോള്‍ റഷ്യ പിടിച്ചെടുത്തത്. യുദ്ധത്തിന്റെ തുടക്കത്തില്‍ റഷ്യന്‍ സൈന്യം ഏറ്റവും കൂടുതല്‍ പ്രതിരോധം നേരിട്ടതും ഇവിടെയായിരുന്നു.