അമ്മയുടെ കൺമുന്നിൽ 8 വയസുകാരനെ കടിച്ച് കീറി മുതല; ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം

കുടുംബത്തോടൊപ്പം വിനോദത്തിനായി തടാകത്തിലേക്ക് എത്തിയ എട്ടുവയസുകാരന് മുതലയുടെ ആക്രമണത്തിൽ ദാരുണാന്ത്യം. കോസ്റ്റ റിക്കയിലാണ് സംഭവം. അവധി ദിവസം മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമൊപ്പം ചൂണ്ടയിടാനും ഉല്ലസിക്കുവാനുമായി മറ്റീന നദീ തീരത്തെത്തിയതായിരുന്നു ജുലിയോയും കുടുംബവും. ഉച്ചയ്ക്ക് രണ്ട് മണിയോടെ കാല് നനയ്ക്കുന്നതിനായി മുട്ടൊപ്പം വെള്ളമുള്ള ഭാഗത്തേക്ക് ജുലിയോ ഇറങ്ങി. അച്ഛനും അമ്മയും സഹോദരങ്ങളും നോക്കി നിൽക്കെ വെള്ളത്തിൽ നിന്ന് എത്തിയ ഭീമൻ മുതല ജുലിയോയെ വായിലാക്കി വെള്ളത്തിനടിയിലേക്ക് മറഞ്ഞു. 

മകനെ മുതല കടിച്ചെടുത്ത് മറയുന്നത് കണ്ടതിന്റെ നടുക്കത്തിൽ നിന്ന് അമ്മ ഇതുവരെ മുക്തയായിട്ടില്ലെന്ന് ജുലിയോയുടെ അച്ഛൻ പറയുന്നു. ജുലിയോയെ ആക്രമിച്ച് കൊന്ന മുതലയെ ഒരുമാസത്തിന് ശേഷം ആരോ വെടിവച്ച് കൊന്നു. മുതലയുടെ വയറ് കീറി ഗ്രാമവാസികൾ പരിശോധിച്ചപ്പോൾ മുടിയും എല്ലിന്റെ കഷ്ണങ്ങളും കണ്ടെടുത്തുവെന്നും ഇത് ജുലിയോയുടേതാവുമെന്നും ഗ്രാമവാസികൾ പറയുന്നു.