‘ഇത്തരം നടപടികൊണ്ട് ഭയപ്പെടുത്താനാവില്ല’; റഷ്യയ്ക്കെതിരെ യുക്രെയ്ന്‍

യുക്രെയ്നെതിരെ കൂടുതല്‍ സൈന്യത്തെ വിന്യസിക്കാനുള്ള റഷ്യന്‍ നീക്കത്തെ അപലപിച്ച് നാറ്റോയും ലോകരാജ്യങ്ങളും. ഇത്തരം നടപടികൊണ്ട് ഭയപ്പെടുത്താനാവില്ലെന്ന് യുക്രെയ്നും പ്രതികരിച്ചു. ആണവായുധം പ്രയോഗിക്കുമെന്ന് പുട്ടിന്‍ സൂചന നല്‍കിയതും വന്‍ വിമര്‍ശനത്തിന് ഇടയാക്കി. യുക്രെയ്ന്‍ ജനതയെ രക്തത്തില്‍ മുക്കാനാണ് റഷ്യ ‍ ശ്രമിക്കുന്നതെന്നും വ്ലാഡിമര്‍പുട്ടിന്‌ുമായുള്ള ചര്‍ച്ചയ്ക്ക് സാധ്യതകള്‍ മങ്ങിയെന്നുമാണ് യുക്രെയ്ന്‍ പ്രസിഡന്റ് വലോദിമര്‍ സെലന്‍സ്കിയുടെ പ്രതികതകരണം. 

ആണവായുധം ഉപയോഗിച്ചേക്കുമെന്ന വ്ലാഡിമര്‍ പുട്ടിന്റെ മുന്നറിയിപ്പിനെ നാറ്റോയും അപലപിച്ചു. അപകടകരമായ നീക്കം എന്നാണ് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് നീക്കത്തെ വിശേഷിപ്പിച്ചത്. യുക്രെയ്നുള്ള പിന്തുണ ശക്തമായി തുടരുമെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് പറഞ്ഞു. അധിനിവേശം നടതിയത് റഷ്യയാണ് യുക്രെയ്ന്റെ  പരമാധികാരം സംരക്ഷിക്കാത്ത ഒരു സന്ധിയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതുകൊണ്ട് യുദ്ധം ഒരിക്കലും ജയിക്കാനാവില്ലെന്ന് പുട്ടിന്‍ മനസിലാക്കണമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഷോള്‍സ്.  റഷ്യയെ രാജ്യാന്തര സമൂഹത്തില്‍ കൂടുതല്‍ ഒറ്രപ്പെടുത്താനെ ഇത് ഉപകരിക്കൂവെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ പ്രതികരിച്ചു.