ഐഎസിന്റെ ആഫ്രിക്കൻ തലവനെ വകവരുത്തി ഫ്രാൻസിന്റെ സൈന്യം; വൻനേട്ടം

ഇസ്‌ലാമിക് സ്റ്റേറ്റ് ഗ്രേറ്റ് സഹാറാ മേഖലയുടെ തലവനായ അദ്‌നാൻ അബു വാലിദ് അൽ സഹ്‌റാവിയെ സൈന്യം കൊലപ്പെടുത്തിയതായി ഫ്രാൻസ് അറിയിച്ചു. ഭീകരവിരുദ്ധ വേട്ടയിലെ സുപ്രധാനമുന്നേറ്റമെന്നാണ് ഈ നേട്ടത്തെ വിശേഷിപ്പിക്കുന്നത്. ആഫ്രിക്കൻ മേഖലയായ സാഹേലിൽ ഫ്രഞ്ച് സൈന്യം ദീർഘനാളായി ഭീകരരുമായി പോരാട്ടത്തിലായിരുന്നു.

സാഹേലിൽ ഫ്രഞ്ച് സൈന്യം നടത്തിയ ദൗത്യങ്ങളായ സെർവാൽ, ബാർഖേൻ എന്നിവയിൽ കൊല്ലപ്പെട്ട ഫ്രഞ്ച് സൈനികരോടു നീതി പുലർത്തുന്നതാണ് ഈ നേട്ടമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ അറിയിച്ചു. സഹേലിലെ പോരാട്ടം തുടരുമെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ളോറൻസ് പാറ്റിയും പറഞ്ഞു.

2017ൽ നൈജറിൽ നടത്തിയ ഒരു ആക്രമണത്തിൽ നാലു യുഎസ് സൈനികരും അത്ര തന്നെ നൈജർ സൈനികരും കൊല്ലപ്പെട്ടതോടെയാണ് സഹ്‌റാവി ശ്രദ്ധേയനായിത്തുടങ്ങിയത്. പടിഞ്ഞാറൻ സഹാറയിലെ ഒരു പട്ടണത്തിൽ ജനിച്ച സഹ്‌റാവി തുടർന്ന് അൽജിറിയയിലെത്തി. ഇവിടെ നിന്നു വടക്കൻ മാലിയിലെത്തിയ ശേഷം മുജാവോ എന്ന ഭീകരസംഘടനയിൽ ചേർന്നു.  അൽഖായിദയോട് വിധേയത്വം പുലർത്തിയ ഭീകരഗ്രൂപ്പായിരുന്നു മുജാവോ. യുഎസ് സർക്കാർ തലയ്ക്ക് അൻപതു ലക്ഷം ഡോളർ ഇനാം പ്രഖ്യാപിച്ചിട്ടുള്ള ഭീകരനാണു സഹ്‌റാവി.