അവർക്ക് പഠിക്കാം; പക്ഷേ ക്ലാസിൽ ആൺകുട്ടികൾ വേണ്ട; താലിബാൻ മന്ത്രി

അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് സർവകലാശാല പഠനത്തിന് അനുവാദമുണ്ടായിരിക്കുമെന്നും എന്നാൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കേണ്ടെന്നും താലിബാൻ ഉന്നത വിദ്യാഭ്യാസമന്ത്രി. ഇസ്​ലാമിക വസ്ത്രം പെൺകുട്ടികൾക്ക് നിർബന്ധമാണെന്നും മന്ത്രി വ്യക്തമാക്കുന്നു. മുൻപ് തന്നെ ക്ലാസുകളിൽ കർട്ടനിട്ട് മറച്ച ചിത്രങ്ങൾ പുറത്തുവന്നിരുന്നു. പെൺകുട്ടികൾ‌ക്ക് എല്ലാ നിബന്ധനകളും അനുസരിച്ച് ബിരുദാനന്തര ബിരുദത്തിന് ഉൾപ്പെടെ പഠിക്കാമെന്നാണ് താലിബാൻ പ്രഖ്യാപനം. 

മന്ത്രി അബ്ദുള്‍ ഹഖാനി വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം മന്ത്രിമാരാകാൻ സ്ത്രീകളുടെ ആവശ്യമില്ലെന്നും പ്രസവിക്കാനുള്ളവരാണ് അവർ എന്നുമാണ് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ താലിബാൻ വക്താവിന്റെ പ്രതികരിച്ചത്. ‘ഒരു സ്ത്രീക്ക് ഒരിക്കലും മന്ത്രിയാകാൻ സാധിക്കില്ല. കാരണം അവരുടെ കഴുത്തിലൊരു ഭാരം ചുമത്തുന്നതു പോലെയാണ് അത്. അവർക്ക് അത് താങ്ങാൻ സാധിക്കില്ല. അതുകൊണ്ടു തന്നെ മന്ത്രിസഭയിൽ സ്ത്രീകൾ ആവശ്യമില്ല. ഗർഭം ധരിക്കാനും കുഞ്ഞിനുജന്മം നൽകുന്നതിനും മാത്രമാണ് സ്ത്രീകൾ. പ്രതിഷേധം നടത്തുന്നവർ യഥാർഥ അഫ്ഗാൻ വനിതകളുടെ പ്രതിനിധികളല്ല.’ താലിബാൻ വക്താവ് അഭിമുഖത്തിൽ വ്യക്തമാക്കി.