പക്ഷിപ്പനിയുടെ വകഭേദമായ എച്ച്10എന്‍3 ആദ്യമായി മനുഷ്യരിൽ റിപ്പോർട്ട് ചെയ്തു. ചൈനയിലാണ് ആദ്യകേസ് സ്ഥീരീകരിച്ചത്. ചൈനയിലെ കിഴക്കൻ പ്രവിശ്യയായ ജിയാങ്‌സുവിലുള്ള 41കാരനിലാണ് വൈറസ് ബാധ കണ്ടെത്തിയത്. പനിയെ തുടർന്ന് ഏപ്രിൽ 28നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നു തന്നെ എച്ച്10എന്‍3 സ്ഥിരീകരിക്കുകയും ചെയ്തു.
രോഗിയുമായി സമ്പർക്കമുള്ളവരെ നിരീക്ഷിച്ചു വരികയാണ്. എന്നാൽ ആശങ്ക വേണ്ടെന്നും H10N3 വൈറസ് പടർന്നുപിടിക്കാനുള്ള സാധ്യത കുറവാണെന്നും ചൈനീസ് നാഷണൽ ഹെൽത്ത് കമ്മിഷൻ (എൻഎച്ച്‌സി) അറിയിച്ചു. അടുത്തിടെ പക്ഷിപ്പനിയുടെ വിവിധ വകഭേദങ്ങൾ ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പൗൾട്രി ഫാമുകളിൽ ജോലി ചെയ്യുന്നവർക്കാണ് രോഗബാധയുണ്ടാകുന്നത്.
ഇന്‍ഫ്‌ളുവന്‍സ എ വൈറസിന്റെ ഉപവിഭാഗമാണ് പക്ഷിപ്പനി വൈറസ് എന്നറിയപ്പെടുന്ന എച്ച് 5എന്‍ 8. മനുഷ്യരിൽ വളരെ കുറഞ്ഞതോതില്‍ മാത്രമേ ഇത് ഭീഷണിയാവുന്നുള്ളൂവെങ്കിലും കാട്ടുപക്ഷികളെയും വളര്‍ത്തുപക്ഷികളെയും ബാധിക്കാറുണ്ട്.