ഡ്രൈവറുടെ നിമിഷ നേരത്തെ അശ്രദ്ധ; ബസ് കൊക്കയിലേക്ക്; 14 മരണം

നിമിഷ നേരത്തെ അശ്രദ്ധ വില്ലനായപ്പോൾ നഷ്ടപ്പെട്ടത് 14 പേരുടെ ജീവൻ. ‌മധ്യ ശ്രീലങ്കയിലെ പസാരയിലാണ് സംഭവം. കൊളംബോയുടെ 240 കിലോമീറ്റർ കിഴക്കുള്ള പസാരയിലെ മോണരാഗല- ബദുല്ല റോഡിൽ‌ വേഗത്തിലെത്തിയ ബസ് ടിപ്പർ ലോറിക്ക് സൈഡ് കൊടുക്കവേ കൊക്കയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവര്‍ അടക്കം 14 പേർ മരിക്കുകയും 31 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.‌‌

ഹൈവേയിൽ അറ്റകുറ്റപണികൾ നടക്കുന്നിടത്താണ് അപകടം നടന്നത്. ഒരു വലിയ വാഹനത്തിന് മാത്രം കടന്നുപോകാവുന്ന രീതിയിൽ റോഡ് ക്രമീകരിച്ചിരിക്കുകയായിരുന്നു. അവിടേക്ക് ടിപ്പറാണ് ആദ്യം കടന്നു വന്നത് എതിർ വശത്തു കൂടി വേഗത്തിൽ വന്ന ബസ് ടിപ്പറിന് സൈഡ് കൊടുക്കാൻ ശ്രമിച്ചെങ്കിലും. അരികിൽ ഇടിഞ്ഞ റോഡിന് അരികിലൂടെ കൊക്കയിലേക്ക് മറിയുകയായിരുന്നു.

ഏകദേശം 70 പേരുമായി എത്തിയ ബസ് മണ്ണിടിഞ്ഞു കിടന്ന ഹൈവേയിൽ നിന്ന് കൊക്കയിലേക്ക് മറിച്ചത്. ഒമ്പത് പുരുഷന്മാരും അഞ്ച് സ്ത്രീകളും അടക്കമാണ് 14 പേർ മരിച്ചത്. പ്രാഥമിക അന്വേഷണത്തിൽ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. 2005 ന് ശേഷം ശ്രീലങ്കയിൽ ഉണ്ടായ ഏറ്റവും വലിയ അപകടമാണ് ഇത്.