കോവിഡിനെതിരെ റഷ്യയുടെ രണ്ടാം വാക്സീൻ; അനുമതി നൽകി പുടിൻ

കോവിഡിനെതിരായ രണ്ടാം വാക്സീന് അനുമതി നൽകി റഷ്യ. സൈബീരിയയിലെ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഈ വാക്സീൻ വികസിപ്പിച്ചത്. മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണങ്ങൾ കഴിഞ്ഞ മാസം പൂർത്തിയായിരുന്നു. അതേസമയം, റഷ്യ അംഗീകരിച്ച ആദ്യ വാക്സീൻ സ്പുട്നിക് 5 പൊതുജനങ്ങൾക്ക് നൽകിത്തുടങ്ങിയിട്ടില്ല.

ബുധനാഴ്ച റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനാണ് വാക്സീന് അനുമതി നൽകുന്ന കാര്യം പ്രഖ്യാപിച്ചത്. വാക്സീന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെ പുടിൻ അഭിനന്ദിച്ചു. രണ്ട് വാക്സീനുകളും നിർമാണം വർധിപ്പിക്കണം. വിദേശരാജ്യങ്ങളുമായി സഹകരിക്കുന്നതു തുടരുമെന്നും വാക്സീൻ അവർക്കും നൽകുമെന്നും പുടിൻ അറിയിച്ചു. കഴിഞ്ഞ മാസമാണു പുതിയ വാക്സീൻ മനുഷ്യരിലെ പരീക്ഷണത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കിയത്. ഓഗസ്റ്റിൽ റഷ്യ ആദ്യ വാക്സീന് അനുമതി നൽകിയിരുന്നു.

സ്പുട്‌നിക് വാക്‌സീന്റെ രണ്ടുംമൂന്നും ഘട്ട മനുഷ്യ പരീക്ഷണത്തിനു വേണ്ടി പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിതരണക്കാരായ റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ഇന്ത്യന്‍ പങ്കാളികളായ ഡോ. റെഡ്ഡീസ് ലബോറട്ടറീസിനോടു കഴിഞ്ഞദിവസം കേന്ദ്ര ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെട്ടിരുന്നു. റഷ്യയുടെ സ്പുട്നിക് 5 വാക്സീൻ പരീക്ഷിക്കാൻ യുഎഇയും തീരുമാനിച്ചിട്ടുണ്ട്. റഷ്യൻ ഡയറക്ടർ ഇൻവെസ്റ്റ് ഫണ്ട്, റഷ്യൻ സോവറിൻ വെൽത്ത് ഫണ്ട്, യുഎഇ ഔരുഗൾഫ് ഹെൽത്ത് ഇൻവെസ്റ്റ്മെന്റ് എന്നിവയുടെ സഹകരണത്തോടെയാണ് പരീക്ഷണം.

റഷ്യയിൽ ആഭ്യന്തര ഉപയോഗത്തിന് അനുമതി നൽകിയിട്ടുള്ള വാക്സീനാണ് സ്പുട്നിക്. നിലവിൽ മോസ്കോയിലെ 40000 സന്നദ്ധപ്രവർത്തകരാണ് ഈ വാക്സീൻ പരീക്ഷിക്കുന്നത്.