യു.എസിലെ ഫ്ലോറിഡയില്‍ കൊല്ലപ്പെട്ട നഴ്സ് മെറിന്‍ ജോയിക്ക് പ്രാര്‍ഥനകള്‍ അര്‍പ്പിച്ച് മലയാളി സമൂഹം. മെറിന്റെ സംസ്കാരം നാളെ ഫ്ലോറിഡയില്‍ നടക്കും
മയാമിയിലെ ഫ്യൂണറല്‍ ഹോമില്‍ നിന്ന് മെറിന്റെ ഏറ്റുവാങ്ങിയ മൃതദേഹം ഡേവിയിലെ ജോസഫ് എ. സ്കരാനോ സ്റ്റര്‍ലിങ് ചാപ്പലിലാണ് പൊതുദര്‍ശനത്തിന് വച്ചത്. മെറിന്റെ ബന്ധുക്കളും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും സംഘടിപ്പിച്ച ശുശ്രൂഷയില്‍ പങ്കുചേരാന്‍ ബ്രൊവാഡ് കൗണ്ടി മേയര്‍ ഡേല്‍ ഹോല്‍നെസ്, മെറിന്‍ ജോലി ചെയ്തിരുന്ന ബ്രൊവാഡ് ആശുപത്രി സിഇഒ ജേഡ് സ്മിത്, സിഎന്‍ഒ ഷെറിള്‍, സിഎംഡി ഡോ. കുട്ടി ചന്ദ്രന്‍ എന്നിവര്‍ എത്തി. ഇന്ത്യന്‍ മലയാളി നഴ്സ് അസോസിയേഷന്‍ അംഗങ്ങളും മെറിന് ആദരാഞ്ജലി അര്‍പ്പിച്ചു. ഫാ. ബിന്‍സ് ചെതലില്‍, ഫാ.ജോണ്‍സ് ടി തച്ചാറ, ഫാ. ഐസക് ആരിക്കാപ്പള്ളി, സൗത്ത് ഫ്ലോറിഡ ക്നാനായ അസോസിയേഷന്‍ പ്രസിഡന്റ് രാജു ഇടിക്കുള, മോനിപ്പള്ളി ഇടവകയ്ക്കായി പോള്‍സണ്‍ ഞരളക്കാട്ടുകുന്നേല്‍, ഷെവിന്‍ നെടുംചിറ, ഇന്ത്യന്‍ നഴ്സിങ് അസോസിയേഷനു വേണ്ടി ഡോ. ബോബി വര്‍ഗീസ്, കുടുംബാംഗങ്ങള്‍ക്കായി മിനിമോള്‍ ചൊറിയാമാക്കല്‍ എന്നിവര്‍ അനുസ്മരണപ്രസംഗം നടത്തി.
ടാംപയിലെ സേക്രഡ് ഹാര്‍ട് ക്നാനായ പള്ളിയില്‍ ബുധനാഴ്ച ഇന്ത്യന്‍ സമയം രാത്രി 8.30നാണ് സംസ്കാര ശുശ്രൂഷ തുടങ്ങുക. ഫാ.ജോസ് ആദോപ്പള്ളിൽ കാർമികത്വം വഹിക്കും. ഇന്ത്യൻ സമയം രാത്രി പതിനൊന്നരയ്ക്ക് റ്റാംബെയ്ക്ക് അടുത്തുള്ള ബ്രാന്‍ഡന്‍ ഹിൽസ്ബൊറൊ ക്നാനായ ഗാര്‍ഡന്‍ സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്യും.