രാജ്യം പട്ടിണിയിൽ; 15 ഭാര്യമാർക്കായി 175 കോടിമുടക്കി കാറുകൾ വാങ്ങി രാജാവ്; രോഷം

കടുത്ത രോഷത്തോടെ ലോകം പങ്കുവയ്ക്കുന്ന ഒരു ആഡംബര ചിത്രമാണ് സമൂഹമാധ്യമങ്ങളിലെ പുതിയ ചർച്ച. 15 ഭാര്യമാർക്കായി ഭർത്താവ് വാങ്ങിയ ആഡംബരക്കാറുകളുടെ ചിത്രമാണ് ഇത്. അതും 175 കോടി രൂപ മുടക്കി പ്രത്യേകം രൂപകല്‍പ്പന ചെയ്ത 19 റോള്‍സ് റോയിസ് കള്ളിനന്‍ എന്ന എസ്‌യുവികളാണ് ഇൗ ഭർത്താവ് ഭാര്യമാർക്കായി വാങ്ങിയത്. അറുപത്തിമൂന്ന് ശതമാനം ജനങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്ന ആഫ്രിക്കന്‍ രാജ്യമായ എസ്വാറ്റിനിയുടെ ഭരണാധികാരിയായ സ്വാറ്റി മൂന്നാമനാണ് ഇൗ കാറുകൾ വാങ്ങിക്കൂട്ടിയിരിക്കുന്നത്.   

ഇതിന് പിന്നാലെ രാജകുടുംബത്തിലെ മറ്റ് അംഗങ്ങൾക്കും മക്കൾക്കുമായി 120 ബിഎംഡബ്ല്യു കാറുകളും ഉടൻ എത്തുമെന്ന് സൂചനയുണ്ട്. ധൂർത്തിന്റെ ഇൗ നേർചിത്രം പുറത്തുവന്നതോടെ ഒട്ടേറെ വിമർശനങ്ങളാണ് ഉയരുന്നത്. നിലവില്‍ ആഡംബര കാറുകളുടെ വലിയ ശേഖരം തന്നെ സ്വാറ്റി മൂന്നാമന്‍ രാജാവിനുണ്ട്. 20 മെഴ്‌സിഡീസ് മേബാക്ക് പുള്‍മാന്‍സ്, ഒരു മേബാക്ക് 62, ബിഎംഡബ്ല്യു എക്‌സ്-6, പ്രൈവറ്റ് ജെറ്റുകള്‍ എന്നിങ്ങനെ നീളുന്നതാണ് അദ്ദേഹത്തിന്റെ വാഹനശേഖരം.