1500 കിലോമീറ്റർ താണ്ടി പട്ടിണിക്കോലമായി; ആ ഹിമക്കരടി; അതിജീവനകഥ: ഊഷ്മളം

മാസങ്ങൾക്ക് മുൻപ് ലോകത്തെ തന്നെ അമ്പരപ്പിച്ച കാഴ്ചയായിരുന്നു ഇൗ ഹിമക്കരടി. ഭക്ഷണം തേടി സ്വന്തം ആവാസമേഖലയായ ആര്‍ട്ടിക്കില്‍ നിന്ന് ഏതാണ്ട് 1500  കിലോമീറ്ററുകള്‍ അകലെ റഷ്യന്‍ നഗരത്തിലെത്തിയ കരടി ലോകമാധ്യമങ്ങളിൽ വലിയ ചർച്ചയായി. വരാനിരിക്കുന്ന പരിസ്ഥി ദുരന്തങ്ങളുടെ സൂചന കൂടി നൽക്കുന്നതായിരുന്നു ഇൗ യാത്ര. പട്ടിണി കോലമായി എല്ലുന്തി നിന്ന ഈ കരടി ഭക്ഷണത്തിന് വേണ്ടി മാലിന്യക്കൂമ്പാരങ്ങളിൽ അലയുന്ന ചിത്രം ലോകത്തിന്റെ കണ്ണിലുടക്കിയിരുന്നു. എന്നാൽ ഇൗ കരടി ഇപ്പോൾ എവിടെ എന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ഇൗ വിഡിയോ.

സൈബീരിയയിലെ തന്നെ ക്രാസ്നോയാര്‍ക് മൃഗശാലയിൽ പൂർണ ആരോഗ്യവാനായി ജീവിക്കുകയാണ് ഹിമക്കരടി. മാര്‍ഫ എന്ന പേരും അധികൃതർ അവന് സമ്മാനിച്ചു.ഇപ്പോള്‍ ഏതാണ്ട് 150 കിലോ ഭാരമുണ്ട് ഈ ധ്രുവക്കരടിക്ക്. മൃഗശാലയിലെ ഡോക്ടര്‍മാരുടെ മാസങ്ങളോളം നീണ്ട പ്രയത്നത്തിന്‍റെ ഫലമാണ് കരടിയുടെ ഇപ്പോഴത്തെ ആരോഗ്യമെന്ന് അവിടുത്തെ വക്താവ് റോയേവ് റൂഷേ പറയുന്നു. അതേസമയം കരടിയെ മൃഗശാലയില്‍ തന്നെ സൂക്ഷിക്കണോ തിരികെ അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക്  മടക്കി അയയ്ക്കണോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഇപ്പോള്‍ നീന്തല്‍ക്കുളം ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ അടങ്ങിയ ഒരു തുറന്ന കൂട്ടിലാണ് മാര്‍ഫയുടെ വാസം. കരടിയുടെ തൂക്കം 40-50 കിലോ കൂടി കൂടിയ ശേഷം തിരികെ വിടുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. 

തൈമിര്‍ ഉപഭൂഖണ്ഡ മേഖലയിലൂടെയാണ് ആര്‍ട്ടിക്കില്‍ നിന്ന് റഷ്യയിലെ വടക്കന്‍ നഗരമായ നോറിസ്കിലേയ്ക്ക് ഈ കരടി എത്തിയതെന്നാണ് അധികൃതര്‍ കണക്കാക്കിയത്. 2 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഈ ധ്രുവകരടിയെ പിടികൂടാനും അധികൃതര്‍ക്ക് ഏറെ കഷ്ടപ്പെടേണ്ടി വന്നു. അതീവ ക്ഷീണിതയായതിനാല്‍ മയക്കു വെടിയേറ്റാല്‍ ജീവൻ നഷ്ടപ്പെടും എന്ന അവസ്ഥയിലായിരുന്നു കരടി. ഇത് കാര്യങ്ങള്‍ കൂടുതല്‍ ദുര്‍ഘടമാക്കി. എന്നാല്‍ തിരികെ സ്വന്തം ആവാസമേഖലയിലേക്കോ കാട്ടിലേക്കോ പോകാനോ, പോയാലും അതിജീവിക്കാനോ ഉള്ള ആരോഗ്യവും കരടിയില്‍ ശോഷിച്ചിരുന്നില്ല.