മലേഷ്യന്‍ വിമാനം തകര്‍ത്ത് 239 പേരെ കൊന്നത് അനധികൃത യാത്രക്കാരന്‍?; നടുക്കുന്ന നിഗമനം; ആശങ്ക

ലോകത്തെ ഇപ്പോഴും ഉത്തരമില്ലാതെ കുഴയ്ക്കുന്ന ചോദ്യമാണ് മലേഷ്യന്‍ വിമാനത്തിന് എന്തുസംഭവിച്ചു എന്നത്. കാണാതായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇതുവരെ കൃത്യമായി ഉത്തരം കണ്ടെത്താനോ യാത്രക്കാര്‍ക്ക് എന്തുസംഭവിച്ചെന്ന് വ്യക്തമാക്കാനോ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ അമ്പരപ്പിക്കുന്ന ഒരു നിഗമനവുമായി എത്തിയിരിക്കുകയാണ്  ടിം ടെർമിനി എന്ന എവിയേഷൻ സെക്യൂരിറ്റി വിദഗ്ദൻ. മലേഷ്യന്‍ വിമാനം എംഎച്ച് 370 (MH370) കാണാതായതിനു പിന്നില്‍ ടിക്കറ്റില്ലാത്ത അനധികൃതമായി യാത്ര ചെയ്ത ആളായിരിക്കാമെന്നാണ് കണ്ടെത്തല്‍.

വിമാനം കാണാതയാതിന് പിന്നില്‍ നാലു ഹൈജാക്കിങ് സാധ്യതകളാണ് ഇവര്‍ മുന്നോട്ട് വയ്ക്കുന്നത്. യാത്രക്കാരിൽ ആരെങ്കിലും ഒരാൾ, വിമാനത്തിലെ ജീവനക്കാർ, വിമാനത്തിൽ കടന്നുകൂടിയ അനധികൃത യാത്രക്കാരൻ, ഹാക്ക് ചെയ്ത് വിമാനത്തിന്റെ നിയന്ത്രണം നിലത്തു നിന്ന് ആരെങ്കിലും കൈക്കലാക്കിയത്. ഇതിൽ ടിക്കറ്റില്ലാത്ത അനധികൃതയാത്രക്കാരന്റെ സാന്നിധ്യത്തിന് സാധ്യത കൂടുതൽ എന്നാണ് ടിം ടെർമിനി പറയുന്നത്. ആരും അറിയാതെ വിമാനത്തിൽ കയറികൂടിയ അനധികൃത യാത്രക്കാരനായതുകൊണ്ടായിരിക്കാം അപകടത്തെപ്പറ്റി ഇതുവരെ കൂടുതൽ വിവരങ്ങൾ ലഭിക്കാത്തതെന്നും ഇവര്‍ വാദിക്കുന്നു. എന്നാല്‍ ഇൗ അഭിപ്രായം ശരിയാവാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

വിമാനം കാണാതായതിന് പിന്നില്‍ പൈലറ്റാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഒരു വിഭാഗം.  പൈലറ്റായിരുന്ന സഹാരി അഹമ്മദ് ഷാ നടപ്പിലാക്കിയ സങ്കീര്‍ണ്ണമായ 'ആത്മഹത്യാ-കൂട്ടക്കൊലപാതക ശ്രമമാണെന്നാണ് അവര്‍ വാദിക്കുന്നത്. 293 യാത്രക്കാരുമായി യാത്രതിരിച്ച വിമാനമാണ് 2014 മാർച്ച് എട്ടിനു കാണാതായത്.