ചുമലിൽ ബാഗ്; അകത്ത് കടന്ന് വിശ്വാസികൾക്കിടയിൽ; ചാവേറിന്റെ ദൃശ്യങ്ങൾ പുറത്ത്

ശ്രീലങ്കൻ സ്ഫോടനപരമ്പര നടത്തിയ ചാവേറിന്റെതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സംഭവം നടന്ന  സെന്റ് സെബാസ്റ്റ്യൻ ചർച്ചിലെ സിസിടിവികളിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. 

പള്ളിക്കകത്ത് ചടങ്ങുകൾ നടന്നുകൊണ്ടിരിക്കുന്നതിനിടെ ഇയാൾ അകത്തേക്ക് നടന്നുവരുന്നത് ദൃശ്യങ്ങളിൽ കാണാം. വശങ്ങളിലൊന്നിലെ വാതിലിലൂടെയാണ് ഇയാൾ അകത്ത് പ്രവേശിച്ചത്. ഇയാളുടെ ചുമലിൽ ഒരു ബാഗും ഉണ്ടായിരുന്നു. പള്ളിക്കുള്ളിൽ കടന്ന ഇയാൾ ആളുകള്‍ക്കിടയിൽ ഇരിക്കുന്നുണ്ട്. അതിനു ശേഷമുള്ള ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടില്ല.  

സെന്റ് സെബാസ്റ്റ്യൻ ചർച്ചിൽ മാത്രം 93 പേരാണ് കൊല്ലപ്പെട്ടത്. ഒരേ സമയം മൂന്നു പള്ളികളിലും മൂന്നു ഹോട്ടലുകളിലുമാണ് സ്ഫോടനം നടന്നത്.

ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ മേഖലയിലെ ഉന്നതരെ നീക്കം ചെയ്യുമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പറഞ്ഞു. ഇന്ത്യയില്‍ നിന്നടക്കം മുന്‍കൂര്‍ സൂചനകളുണ്ടായിട്ടും ആക്രമണം തടയാതിരുന്നതിനാണ് നടപടി. ഈ സൂചനകള്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നില്ലെന്നും ഗുരുതരപിഴവാണ് ഉണ്ടായതെന്നും സിരിസേന പറഞ്ഞു. ആക്രമണത്തില്‍ മരണം 359 ആയി. ഇതില്‍ 39 പേര്‍ വിദേശികളാണ്.  അതേസമയം ചാവേറാക്രമണം നടന്ന പള്ളികള്‍ കനത്ത കാവലിലാണ്. നഗരങ്ങളും തെരുവുകളും പട്ടാളത്തിന്‍റെ നിരീക്ഷണത്തിലും. കൊളംബോയിലെ കൊച്ചീക്കാട നിന്ന് മലയാളമനോരമ പ്രതിനിധി എന്‍. ജയചന്ദ്രന്‍ തയാറാക്കിയ റിപ്പോര്‍ട്ട്.