കണ്ണുമൂടി പഞ്ച് ചെയ്യാൻ മകൻ; ഇടി കൊള്ളാൻ തയാറായി സൈനികന്‍: സ്നേഹ വിഡിയോ

ഫെയ്സ്ബുക്ക് പേജുകളിൽ ഏറെ ഇഷ്ടവും പങ്കുവയ്ക്കലും സ്വന്തമാക്കുന്ന വിഡിയോകളിൽ പലതും കൂടിചേരലിന്റേതാണ്. പ്രിയപ്പെട്ടവർക്ക് അമ്പരപ്പ് സമ്മാനിച്ച് അവർ മുന്നിലെത്തുമ്പോൾ മുഖത്ത് വിരിയുന്ന സന്തോഷം ഇൗ വിഡിയോകളുടെ ആകർഷണമാണ്. ഇത്തരത്തിൽ ഒരു അമേരിക്കൻ സൈനികൻ തന്റെ തിരിച്ചുവരവിൽ മകനു നൽകിയ സർപ്രൈസാണ് സോഷ്യൽ ലോകത്തിന്റെ കണ്ണും മനസ്സും നിറച്ചിരിക്കുന്നത്.

ടെന്നിസീ ആർമീ നാഷനൽ ഗാർഡ് അംഗമായ സെർജന്റ് റോബ് കാസ്റ്ററോനോ ആണു മകൻ ലൂക്കാ കാസ്റ്ററോനോയുടെ തായ്കോൻഡാ ക്ലാസില്‍ എത്തി സർപ്രൈസ് നൽകിയത്. പരിശീലനത്തിനു വേണ്ടി കണ്ണ് മൂടികെട്ടിയ ലൂക്കയുടെ എതിരാളിയായി റോബ് നിന്നു. ലൂക്കാ എതിരാളിയെ പഞ്ച് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ഇതിനിടയിൽ പ്രോത്സാഹിപ്പിക്കുന്ന റോബിന്റെ ശബ്ദം ലൂക്കയിൽ സംശയമുണർത്തി.

മൂന്നാംതവണ തന്റെ ചെല്ലപ്പേര് വിളിക്കുന്നതു കേട്ട ലൂക്ക് കണ്ണിലെ കെട്ട് മാറ്റി നോക്കി. അതാ അച്ഛൻ മുമ്പിൽ നിൽക്കുന്നു. ഒട്ടും സമയം പാഴാക്കതെ അവൻ അച്ഛനു നേരെ കുതിച്ചു. റോബ് അവനെ ചുംബിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. ജോർദാനിലും തെക്കൻ സിറിയയിലുമായി സൈനിക സേവനത്തിനു നിയോഗിക്കപ്പെട്ട റോബ് 10 മാസങ്ങള്‍ക്കു ശേഷമാണു മടങ്ങിയെത്തിയത്.റോബിന്റെ കുടുംബം താമസിക്കുന്ന നഗരത്തിലെ ഫെയ്സ്ബുക്ക് കൂട്ടായ്മയായ ‘ഓപ്പറേഷൻ യെല്ലോ റിബൺ’ ആണ് ഇത്തരമൊരു സർപ്രൈസ് കൊടുക്കാന്‍ സഹായിച്ചത്. വികാരനിർഭരമായ ഈ കൂടിച്ചേരൽ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.