അരക്കെട്ടും ചെരിപ്പുകളും കൂട്ടിക്കെട്ടി ടേപ്പ് ഒട്ടിച്ച നിലയിൽ; ലോകത്തെ നടുക്കി ദുരൂഹമരണം

സൗദിയിൽനിന്നു 3 വർഷം മുൻപു യുഎസിലേക്കു കുടിയേറിയ സഹോദരിമാരുടെ ദുരൂഹമരണം കൊലപാതകമോ ആത്മഹത്യയോ എന്നു സ്ഥിരീകരിക്കാനാകാതെ പൊലീസ്. വെർജീനിയയിലെ ഫെയർഫാക്സിൽ താമസിച്ചിരുന്ന താല ഫാരിയ(16), റൊതാന ഫാരിയ (22) എന്നിവരുടെ മൃതദേഹങ്ങളാണു 400 കിലോമീറ്റർ അകലെ ന്യൂയോർക്കിലെ ഹഡ്സൺ നദിയിൽ കഴിഞ്ഞ 24നു കണ്ടെത്തിയത്. അരക്കെട്ടും ചെരിപ്പുകളും കൂട്ടിക്കെട്ടി ടേപ്പ് ഒട്ടിച്ചിരുന്നു.

യുഎസിൽ രാഷ്ട്രീയ അഭയം അഭ്യർഥിച്ച് ഇരുവരും അടുത്തിടെ അപേക്ഷ നൽകിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടികളുടെ മൃതദേഹം കിട്ടിയതിനു തലേന്ന്, കുടുംബത്തോടു നാട്ടിലേക്കു തിരികെപ്പോകാനാവശ്യപ്പെട്ടു സൗദി എംബസിയിൽനിന്നു ഫോൺ വിളിയെത്തിയിരുന്നതായി ഇവരുടെ മാതാവ് പറയുന്നു. ഫെയർഫാക്സിലെ അഭയകേന്ദ്രത്തിൽനിന്ന് ഓഗസ്റ്റ് 24 മുതൽ മക്കളെ കാണാതായിരുന്നതായും വെളിപ്പെടുത്തി. ഇതിനുശേഷമുള്ള രണ്ട് മാസം സഹോദരിമാർക്ക് എന്തു സംഭവിച്ചെന്നാണു പൊലീസ് അന്വേഷിക്കുന്നത്. ഇവരുടെ സഹോദരൻ വാഷിങ്ടനിലുണ്ട്.