വിരലുകൾ വെട്ടിമാറ്റി; തലയറുത്തു; ഖഷോഗിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി

സൗദി അറേബ്യയിലെ പ്രമുഖ മാധ്യമപ്രവർത്തകനും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ കടുത്ത വിമർശകനുമായിരുന്ന ജമാൽ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൗദി സമ്മർദ്ദത്തിൽ. ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകൾ കൈവശമുണ്ടെന്ന് തുർക്കി അവകാശപ്പെട്ടതോടെ സൗദിയെ പിന്തുണയ്ക്കുന്ന അമേരിക്കയും സമ്മർദ്ദത്തിലായി. 

ആദ്യം തിരോധാനം, പിന്നാലെ കൊലപാതകവാർത്ത

ഈ മാസം രണ്ടാം തിയതിയാണ് ഖഷോഗിയെ ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ നിന്ന് കാണാതായത്. തുടക്കം മുതലെ സൗദിക്കുനേരെ സംശയമുന നീണ്ടെങ്കിലും സൗദി പ്രതിരോധിക്കുകയായിരുന്നു. 

വിവാഹവുമായി ബന്ധപ്പെട്ട രേഖകൾക്കായാണ് ഖഷോഗി തുർക്കിയിലെ സൗദി കോൺസുലേറ്റിലെത്തിയത്. ഖഷോഗിയെ വധിക്കുന്നതിനായി പതിനഞ്ചംഗസംഘം നേരത്തെ ഇസ്താംബൂളിലെത്തിയിരുന്നു. റിയാദിൽ നിന്ന് രണ്ട് സ്വകാര്യ വിമാനങ്ങളിലായാണ് ഇവർ തുർക്കിയിലെത്തിയത്. 

രേഖകൾക്കായി കോൺസുലേറ്റിൽ ഖഷോഗി പ്രവേശിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കോൺസുലേറ്റിനുള്ളിൽ വെച്ചാണ് ഖഷോഗിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ക്രൂരമായ പീഡനങ്ങളിൽ തുടങ്ങി. കൈവിരലുകൾ ഒന്നൊന്നായി വെട്ടിമാറ്റി. മർദിച്ചു. തലവെട്ടിമാറ്റി. മൃതദേഹം വെട്ടിമുറിച്ച് കഷണങ്ങളാക്കി. കൊലപാതകത്തിന് ശേഷം മൃതദേഹം നശിപ്പിച്ച ശേഷം ഇവർ ഉടൻ സൗദിയിലേക്ക് മടങ്ങി.

ഖഷോഗിയുടെ സ്മാർട്ട് വാച്ചിലൂടെ അദ്ദേഹത്തിന്റെ പ്രതിശ്രുതവധു ഹേറ്റിസ് സെൻജിസിന് കൊലപാതകസമയത്തെ ശബ്ദരേഖ ലഭിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. ഇത് ലഭിച്ചതായി തുർക്കി അവകാശപ്പെടുന്നു.