വാഷിങ്ടൻ∙ ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയിൽ പാക്കിസ്ഥാന്റെ കള്ളം പൊളിച്ചടുക്കി ഇന്ത്യ. ഗാസയിൽ ഇസ്രയേലി ആക്രമണത്തിൽ മുഖത്ത് പരുക്കേറ്റ ഗാസയിലെ പെൺകുട്ടിയുടെ ചിത്രമാണ് പാക്കിസ്ഥാൻ ‘ഇതാണ് ഇന്ത്യയുടെ ജനാധിപത്യം’ എന്ന് ആക്ഷേപിച്ച് കശ്മീരിലെ സംഭവമാക്കി ഉയർത്തിക്കാട്ടിയത്.
പരിചയസമ്പന്നയായ പാക്ക് നയതന്ത്രജ്ഞ മലീഹ ലോദിയുടെ നടപടിയിൽ അന്തംവിട്ട ഇന്ത്യൻ പ്രതിനിധികൾ പിറ്റേന്ന് സത്യം കണ്ടെത്തി തിരിച്ചടിച്ചു. ഇതിനായി ഇന്ത്യ നിയോഗിച്ചത് ഏറ്റവും ജൂനിയർ ഉദ്യോഗസ്ഥ പൗലോമി ത്രിപാഠിയെ.
പൗലോമി പറഞ്ഞു: പാക്കിസ്ഥാൻ പൊതുസഭയെ തെറ്റിദ്ധരിപ്പിച്ച് നീചമായ പ്രചാരണം നടത്തുകയാണ്. ചിത്രം കശ്മീരിൽനിന്നുള്ളതല്ല. ഗാസയിലെ റാവിയ അബു എന്ന പതിനേഴുകാരിയായ പെൺകുട്ടിയുടേതാണ് അത്. അമേരിക്കയിലെ മാധ്യമ ഫൊട്ടോഗ്രഫർ ഹെയ്ദി ലിവീൻ എടുത്ത ചിത്രം 2015 മാർച്ച് 24ന് പുറത്തിറങ്ങിയ ന്യൂയോർക്ക് ടൈംസ് പത്രത്തിൽ അച്ചടിച്ചുവന്നതാണ്.
തുടർന്ന്, കശ്മീർ സ്വദേശിയായ ഇന്ത്യൻ പട്ടാള ഓഫിസർ ഉമർ ഫയാസിന്റെ മൃതദേഹത്തിന്റെ ചിത്രം മറുകൈയിൽ ഉയർത്തി പൗലോമി ആഞ്ഞടിച്ചു: ‘ഇത് പക്ഷേ വ്യാജച്ചിത്രമല്ല. വേദനാജനകമായ സത്യമാണ്. ഒരു വിവാഹാഘോഷത്തിൽ നിന്ന് പാക്ക് പിന്തുണയുള്ള തീവ്രവാദികൾ ഇരുപത്തിരണ്ടുകാരനായ ഫയാസിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി വധിക്കുകയായിരുന്നു. അതിർത്തിക്കപ്പുറം നിന്ന് ജമ്മു – കശ്മീരിലെ ഞങ്ങളുടെ പൗരന്മാർ അനുഭവിക്കുന്ന വേദനയുടെ സംസാരിക്കുന്ന ചിത്രമാണിത്.’
വിദേശമന്ത്രി സുഷമയുടെ നിർദേശാനുസരണമാണ് മനുഷ്യാവകാശസംബന്ധമായ വിഷയങ്ങളിൽ ശ്രദ്ധിക്കുന്ന പൗലോമി ഇന്ത്യയുടെ ഭാഗം അവതരിപ്പിച്ച് കയ്യടി നേടിയത്.
അതേസമയം, തീവ്രവാദികൾക്ക് ഒരിടത്തും അഭയമൊരുക്കരുതെന്ന് രാജ്യാന്തരസമൂഹത്തോട് ഇന്ത്യ ആഹ്വാനം ചെയ്തു. അഫ്ഗാനിൽ തീവ്രവാദം വളർത്തുന്ന ശക്തികൾക്കെതിരെ ഉപരോധം പ്രഖ്യാപിക്കാൻ യുഎൻ രക്ഷാസമിതിയോട് ആവശ്യപ്പെടുകയും ചെയ്തു. അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി പാക്കിസ്ഥാനെ ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ഈ അവസരം ഉപയോഗിച്ചില്ലെങ്കിൽ പാക്കിസ്ഥാൻ വലിയ വില കൊടുക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
മുംബൈയിൽ എത്തിയ മുൻ യുഎസ് സെനറ്റർ ലാറി പ്രസ്‍ലറും പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചു. ബിൻ ലാദനെ വളർത്തിയത് അവരാണ്. ഇന്ത്യയാണ് ഇനി യുഎസിന് വലുത്. പാക്കിസ്ഥാനെ തീവ്രവാദി രാജ്യമായി ട്രംപ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.