ജപ്പാന്റെ തലക്കു മുകളിലൂടെ ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതിന് തൊട്ടുപിന്നാലെ ദക്ഷിണ കൊറിയൻ പോർവിമാനങ്ങൾ വൻ പ്രഹരശേഷിയുള്ള ബോംബുകൾ വർഷിച്ച് സൈനികാഭ്യാസം നടത്തി. മിസൈൽ വിക്ഷേപിച്ച് മണിക്കൂറുകൾക്കകം ദക്ഷിണകൊറിയുയടെ എഫ്15 കെ പോർ വിമാനങ്ങൾ ഉത്തര കൊറിയയുടെ അതിർത്തിയിൽ ബോംബുകൾ താഴേക്കിട്ട് തൽസമയ ഫയർ ഡ്രിൽ നടത്തുകയായിരുന്നു.
പ്രദേശിക സമയം പുലർച്ചെ ആറു മണിക്കാണ് എട്ടോളം ബോംബുകൾ പരീക്ഷിച്ചത്. നാലു എഫ്–15 കെ പോർ വിമാനങ്ങളിൽ നിന്ന് എട്ട് എംകെ84 ബോംബുകളാണ് പരീക്ഷിച്ചത്. 900 കിലോഗ്രാം ഭാരമുള്ളതാണ് വൻ പ്രഹരശേഷിയുള്ള ഓരോ ബോംബും. പരീക്ഷണം വൻ വിജയമായിരുന്നുവെന്ന് യുഎസ് എയർഫോഴ്സും അറിയിച്ചു.
ജപ്പാനു മുകളിലൂടെ മിസൈല്‍ പ്രയോഗിച്ച ഉത്തര കൊറിയക്ക് വൻ തിരിച്ചടി നൽകാൻ ഒരുങ്ങുന്നതിന്റെ സൂചനയാണ് ദക്ഷിണകൊറിയ–അമേരിക്ക സംയുക്ത സൈനികാഭ്യാസം. പുലര്‍ച്ചെ ആറോടെ വിക്ഷേപിച്ച മിസൈല്‍ വടക്ക് ഹൊക്കൈഡോയ്ക്കു സമീപം പസഫിക് സമുദ്രത്തിലാണ് മിസൈൽ പതിച്ചത്. 2009നു ശേഷം ആദ്യമായാണു ജപ്പാനു മുകളിലൂടെ മിസൈല്‍ പറക്കുന്നത്.
പോങ്‌യാങ്ങിനു സമീപത്തു സുനാന്‍ പ്രവിശ്യയില്‍നിന്നാണു മിസൈല്‍ വിക്ഷേപിച്ചതെന്നു ദക്ഷിണ കൊറിയ പറഞ്ഞു. നടപടിയെ ബ്രിട്ടന്‍ അപലപിച്ചു. 15 മിനിറ്റ് നേരം മിസൈൽ വായുവിലൂടെ പറന്നു. ജപ്പാനു മുകളിലൂടെ പറന്ന മിസൈൽ 1180 കിലോമീറ്റർ ദൂരം സഞ്ചരിച്ച് കടലിൽ പതിച്ചു. മൂന്നു കഷണങ്ങളായി മിസൈൽ ചിന്നിച്ചിതറിയെന്നാണ് റിപ്പോർട്ട്.