സൊമാലിയൻ കടൽക്കൊള്ളക്കാർ പിടികൂടിയ ഇന്ത്യൻ ചരക്കുകപ്പലിലെ അവശേഷിക്കുന്ന എട്ടു ജീവനക്കാരെയും സൊമാലിയൻ സൈന്യം രക്ഷപ്പെടുത്തി. കഴിഞ്ഞയാഴ്ചയാണ് ഇന്ത്യൻ ചരക്കുകപ്പൽ സൊമാലിയൻ കൊള്ളക്കാർ തട്ടിക്കൊണ്ടുപോയത്. ജീവനക്കാരിൽ രണ്ടുപേരെ കഴിഞ്ഞദിവസം വിട്ടയച്ചിരുന്നു. ഇതിനു പിന്നാലെയാണ് അവശേഷിച്ച എട്ടു പേരേക്കൂടീ സൈന്യം രക്ഷപ്പെടുത്തിയത്. സൊമാലിയൻ അധികൃതർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിൽ ഉൾപ്പെട്ട നാലു പേരെ പിടികൂടിയതായും അവർ അറിയിച്ചു. കപ്പലിൽ മൊത്തം 11 ജീവനക്കാരുണ്ടായിരുന്നു എന്നായിരുന്നു ആദ്യ വിവരമെങ്കിലും 10 പേരേ ഉണ്ടായിരുന്നുള്ളുവെന്നും സൈന്യം അറിയിച്ചു. മുംബൈ സ്വദേശികളാണ് കപ്പലിലുണ്ടായിരുന്ന ജീവനക്കാർ.
ഈ മാസം ആദ്യമാണ് യെമനിൽനിന്നു ദുബായിലേക്കു പോകുകയായിരുന്ന അൽ കൗഷർ എന്ന ഇന്ത്യൻ ചരക്കു കപ്പൽ സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്തത്. ആയുധധാരികളായ ഒരു സംഘം കടൽക്കൊള്ളക്കാർ കപ്പൽ ആക്രമിച്ചെന്ന വാർത്ത കപ്പലിന്റെ ക്യാപ്റ്റനാണ് ദുബായിലെ ഓഫിസിൽ അറിയിച്ചത്. ഇക്കഴിഞ്ഞ മാർച്ചിൽ ഒരു സൊമാലിയൻ മീൻപിടിത്ത ബോട്ട് കൊളളക്കാർ തട്ടിയെടുത്തിരുന്നു. ഇതുപയോഗിച്ചാണ് വൻ കപ്പലുകളെ ആക്രമിക്കുന്നത്. 2012 നും ശേഷം ആദ്യമായാണ് ചരക്കുകപ്പൽ തട്ടിയെടുക്കുന്നത്. കഴിഞ്ഞ മാസം ഒരു ഓയിൽ ടാങ്കറും കൊള്ളക്കാർ പിടിച്ചെടുത്തിരുന്നു. രേഖകൾ പ്രകാരം 2011 ൽ മാത്രം 273 ആക്രമണങ്ങളാണ് സൊമാലിയൻ കടൽക്കൊള്ളക്കാർ നടത്തിയത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ നാവികസേനകൾ മേഖലയിൽ സാന്നിധ്യം ശക്തമാക്കിയതിനെ തുടർന്ന് കൊള്ളക്കാരുടെ ആക്രമണം കുറഞ്ഞിരുന്നു.