akasavani

ശബ്ദങ്ങളുടെ പുതിയ പ്രപഞ്ചം തന്നെ മലയാളിക്ക് സമ്മാനിച്ച ആകാശവാണി തിരുവനന്തപുരം നിലയത്തിന് ഇന്ന് എഴുപത്തഞ്ച് വയസ്. കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് നവീകരിക്കുന്ന പ്രക്ഷേപണം, ശ്രോതാക്കളുടെ മനസുകളില്‍ ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ മുന്നോട്ട്. ഒരുവര്‍ഷം നീളുന്ന വിപുലമായ പരിപാടികളോടാണ് തിരുവനന്തപുരം നിലയം എഴുപത്തഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്നത്.

മലയാളിയുടെ ജീവിതചര്യതന്നെ മാറ്റിമറിച്ച ആകാശവാണി പ്രക്ഷേപണം തിരുവനന്തപുരം നിലയത്തില്‍ നിന്ന് തുടങ്ങിയത് 1950 ഏപ്രില്‍ ഒന്നിനാണ്. അതിന് മുമ്പുതന്നെ 1943 മാര്‍ച്ച് 12 ന് അന്നത്തെ തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീചിത്തര തിരുനാള്‍ ബാലരാമവര്‍മയായിരുന്നു ആദ്യ റേഡിയോസ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്. അക്കാലത്ത് വെള്ളിയാഴ്ചകളില്‍ രണ്ടുമണിക്കൂര്‍മാത്രമായിരുന്നു പ്രക്ഷേപണം. അന്നത്തെ ട്രാവന്‍കൂര്‍ ബ്രോഡ്കാസ്റ്റിങ് സ്റ്റേഷനാണ് ആകാശവാണിയായി മാറിയത് . മൈസൂര്‍, ബറോഡ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങള്‍ക്കൊപ്പമാണ് തിരുവനന്തപുരത്തും ആകാശവാണി നിലയം വന്നത്. മലയാളത്തിന്റെ സാംസ്കാരിക മേഖലയില്‍ ആകാശവാണിയുടെ സംഭാവനകള്‍ക്ക് ഏറെ മൂല്യമുണ്ട്.

സംഗീത–സാഹിത്യ മേഖലകളില്‍ മാത്രമല്ല,ദൈനം ദിന വാര്‍ത്തകള്‍, വിദ്യാഭ്യാസം, കൃഷി, ആരോഗ്യം, കായികം, വിനോദം തുടങ്ങി എല്ലാ തുറകളിലും ആകാശവാണിയുടെ ഇടപെടലുകള്‍ തലമുറകളെ സ്വാധീനിച്ചു. എണ്‍പത്തിനാലുകാരിയയ ലീലയുടെ ദിവസം തുടങ്ങുന്നതുതന്നെ ആകാശവാണിയോടൊപ്പം. രാജ്യത്തെ 92 ശതമാനം സ്ഥലത്ത് 23 ലേറെ ഭാഷകളിലും നൂറിലേറെ ഉപഭാഷകളിലുമായി  99 ശതമാനം ജനങ്ങളിലെത്തുന്ന ആകാശവാണി, ആധുനിക സങ്കേതങ്ങള്‍ സ്വീകരിക്കുന്നതിലും മുന്നില്‍ത്തന്നെ ശ്രോതാക്കളെ പങ്കെടുപ്പിച്ച് സംസ്ഥാനമൊട്ടാകെ ഒരുവര്‍ഷംനീളുന്ന പരിപാടികളാണ് ഇനി വരാന്‍ പോകുന്നത്.

Akasavani 75th birthday