sachidanadan-thampi

കേരള ​ഗാന വിവാദത്തിൽ, കവി കെ. സച്ചിദാനന്ദനെ പരിഹസിച്ച് കവിയും ​ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. 

ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും പ്രതീകമാകാൻ യേശുക്രിസ്തുവിനു ശേഷം ആര് ? എന്ന ചോദ്യത്തിന് ഉത്തരമായിരിക്കുന്നുവെന്നും മഹത് പ്രവ‍ത്തികള്‍ക്ക് ഉത്തമ മാതൃകയാണ് സച്ചിദാനന്ദനെന്നും ശ്രീകുമാരന്‍ തമ്പി പരിഹസിച്ചു. കിളിപ്പാട്ട് എഴുതിയ എഴുത്തച്ഛനും പാട്ടുകാരനായിരുന്നു എന്നതില്‍ ആശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കേരളസാഹിത്യ അക്കാദമിയുടെ അധ്യക്ഷസ്ഥാനത്തിരുന്ന് സച്ചിദാനന്ദന്‍ തന്‍റെ ത്യാഗം തുടരുകയാണ്. ഞാനോ വെറുമൊരു പാമരനാം പാട്ടെഴുത്തുകാരൻ! ഒറ്റവാക്കിൽ പറഞ്ഞാൽ 'ക്ളീഷേ എന്നും തമ്പി കുറിപ്പില്‍ പറയുന്നു. പോസ്റ്റ് വന്നതിനു പിന്നാലെ ശ്രീകുമാരന്‍ തമ്പിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്‍റുകളാണെത്തുന്നത്. 

ശ്രീകുമാരൻ തമ്പിയുടെ കുറിപ്പിന്‍റെ പൂര്‍ണരൂപം; 

ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാകാൻ യേശുക്രിസ്തുവിനു ശേഷം ആര് ? എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു. 'മഹത് പ്രവൃത്തി'കൾക്ക് ഉത്തമമാതൃക! തൽക്കാലം അദ്ദേഹം കേരളസാഹിത്യ അക്കാദമിയിൽ അധ്യക്ഷസ്ഥാനത്തിരുന്ന് തന്റെ ത്യാഗം തുടരുന്നു. ഞാനോ വെറുമൊരു പാമരനാം പാട്ടെഴുത്തുകാരൻ! ഒറ്റവാക്കിൽ പറഞ്ഞാൽ 'ക്ളീഷേ'!!

പക്ഷേ, ഒരാശ്വാസമുണ്ട്. മഹാനായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനും പാട്ടെഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന്റെ പ്രധാനകൃതിയുടെ പേര് ''അദ്ധ്യാത്മരാമായണം  കിളിപ്പാട്ട്'' --എന്നാണല്ലോ..

സച്ചിദാനന്ദന്‍റെ കുറിപ്പിങ്ങനെ;

മറ്റുള്ളവരുടെ തെറ്റുകൾ, അഥവാ തെറ്റുകൾ എന്ന് വിലയിരുത്തപ്പെടുന്നവ ഏറ്റെടുത്ത് കുരിശിൽ ഏറുക   ഒരു മഹത്പ്രവൃത്തിയാണ്. നിയമം യാന്ത്രികമായി അനുസരിച്ച ഒരു പാവം ഓഫീസ് ജീവനക്കാരിയുടെതായാലും,  പ്രശസ്തനായ ഒരു പാട്ടെഴുത്തുകാരനോട്  ഒരു ഗാനം ഒരു ഉദ്യോഗസ്ഥൻ വഴി ആവശ്യപ്പെടുകയും അത് സകാരണം തിരസ്കരിക്കുകയും ചെയ്ത ഒരു ഉദ്യോഗസ്ഥ യുടേതായാലും.  ഞാൻ തികഞ്ഞ നിസ്സംഗതയോടെ എനിക്ക് പങ്കില്ലാത്ത ഈ പ്രവൃത്തികളുടെ കുരിശ് ഏറ്റെടുക്കുന്നു. സെൻ ബുദ്ധിസം എന്നെ പഠിപ്പിച്ചത് അതാണ്,  ബൈബിളും.

Sreekumaran Thampi's facebook post goes viral