vanadana-house

 

നിസ്വാർത്ഥ സേവനത്തിന് ജീവൻ വില കൊടുക്കേണ്ടി വന്ന യുവഡോക്ടർ വന്ദന ദാസിനെ ആരും മറന്നിട്ടുണ്ടാവില്ല. മരിച്ച് മാസങ്ങൾ പിന്നിടുമ്പോഴും വിങ്ങുന്ന ഓർമകളുമായി ജീവിതം തള്ളി നീക്കുന്ന രണ്ടുപേരുണ്ട്. വന്ദനയുടെ മാതാപിതാക്കൾ. മകളുടെ പ്രിയപ്പെട്ടതെല്ലാം ഒരു മുറിയിൽ സൂക്ഷിച്ച് ദിവസവും പൂക്കളും മധുരവും സമർപ്പിച്ച് പ്രാർത്ഥിക്കുകയാണ് ആ അച്ഛനും അമ്മയും.  

 

പെട്ടെന്നൊരു ദിവസം വന്ദന പോയി മറഞ്ഞിട്ട് ഇന്നേക്ക് 9 മാസം കഴിഞ്ഞു...ഒൻപത് മാസങ്ങൾക്ക് മുമ്പ് ഞങ്ങൾ കണ്ട വന്ദനയുടെ അച്ഛൻ മോഹൻദാസിന്‍റെ ദുഃഖം ഒരല്പം പോലും കുറഞ്ഞിട്ടില്ല. ഉള്ളിലെ നീറ്റലായി നിഷ്കളങ്കയായ മകൾ മായാതെ കിടക്കുന്നു. ആകെയുള്ള ആശ്വാസം പഠന മുറിയിൽ ഒരുക്കിയ മകളെ കുറിച്ചുള്ള ഓർമ്മകൾ. 

 

 

വന്ദനയുടെ മാതാപിതാക്കൾ കൂടുതൽ സമയവും ചെലവഴിക്കുന്നത് ഈ മുറിയെ ചുറ്റിപ്പറ്റിയാണ്. മകൾക്ക് ഇഷ്ടപ്പെട്ട ചോക്ലേറ്റുകൾ ദിവസവും സമ്മാനിക്കും.. പൂക്കൾ വച്ച് പ്രാർത്ഥിക്കും. പഠന മുറിയിൽ മാത്രമല്ല വീടാകെ മകളുടെ ചിത്രങ്ങൾ നിറച്ചു. വന്ദന ഇവിടൊക്കെ തന്നെയുണ്ടെന്ന ഉറച്ച വിശ്വാസമാണ് ജീവിക്കാനുള്ള ഏക പ്രേരണ. സിബിഐ അന്വേഷണമെന്ന പ്രതീക്ഷയിൽ സർക്കാരിന്‍റെ കടുംപിടുത്തം നിരാശയുണ്ടാക്കിയെങ്കിലും മകളുടെ ആത്മശാന്തിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ വിട്ടുവീഴ്ച ഉണ്ടാവില്ലെന്ന് സങ്കടങ്ങൾക്കിടയിലും മോഹൻദാസ് ഉറപ്പിച്ചു.  

 

Dr. Vandana Das's parents are still in tears