
ടെക് ലോകത്തെ ഭീമന്‍മരായ ആപ്പിളും സാംസങും തമ്മിലുള്ള യുദ്ധം ഇന്നും ഇന്നലെയും തുടങ്ങിതല്ല മറിത്ത് ഒരു ദശാബ്ദത്തോളം പഴക്കമുണ്ട് ഈ പോരിന്. അതുകൊണ്ടു തന്നെ പരസ്പരം ട്രോളാന്‍ കിട്ടുന്ന അവസരങ്ങള്‍ ഒന്നും തന്നെ ഇരുകൂട്ടരും പാഴാക്കാറുമില്ല. എന്നാല്‍ ഐഫോണ്‍15 സീരീസിന്‍റെ അവതരണത്തിന് പിന്നാലെ ആപ്പിളിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് സാംസങ്.
പുതിയ മാറ്റങ്ങളുമായി എത്തിയ ഐഫോണിനെ ട്രോളിയാണ് സാംസങിന്‍റെ ഈ രംഗപ്രവേശം. ‘ഒരു മാറ്റമെങ്കിലും നമുക്ക് കാണാന്‍ പറ്റുന്നുണ്ട്; അത് അതിശയകരമാണ്’ (‘At least we can C one change that's magical’) എന്ന് ഇംഗ്ലീഷിലാണ് സാംസങിന്‍റെ ട്വീറ്റ്. ട്വീറ്റിലെ സി(C) എന്ന അക്ഷരം മാത്രം ഹൈലൈറ്റ് ചെയ്തതിലൂടെ ഐഫോണിന്‍റെ ടൈപ്പ് സി ചാര്‍ജറിലേക്കുള്ള മാറ്റമാണ് സാംസങ് ഉദ്ദേശിച്ചത് എന്ന വ്യക്തം. ഒപ്പം ഈയൊരു മാറ്റം മാത്രമേ പുതിയ ഐഫോണിലുള്ളൂ എന്നുകൂടി സാംസങ് പരോക്ഷമായി സൂചിപ്പിക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഐഫോണ്‍ 15 ലെ പുതിയ ഫീച്ചറുകളെയെല്ലാം ഒന്നാകെ ട്രോളുകയാണ് സാംസങ്. ഐഫോണിനെ ആക്രമിച്ച് ട്വീറ്റുകള്‍ക്ക് പിന്നാലെ ട്വീറ്റുമായിട്ടാണ് കമ്പനി രംഗത്തെത്തിയിരിക്കുന്നത്. ആപ്പിളിന്‍റേത് ഫോള്‍ഡബിള്‍ ഫോണുകളെല്ലെന്ന് ചൂണ്ടിക്കാണിച്ച് കഴിഞ്ഞ വർഷവും സാംസങ് ആപ്പിളിനെ പരിഹസിച്ചിരുന്നു

അതേസമയം ട്രോളാന്‍ സാംസങ് ഒറ്റയ്ക്കല്ല. ആപ്പിളിനെതിരെയുള്ള സാംസങ്ങിന്റെ സോഷ്യൽ മീഡിയ ആക്രമണത്തിന് വൺപ്ലസിന്റെ പൂര്‍ണ പിന്തുണയുമുണ്ട്. യുഎസ്ബി- ടൈപ്പ് സി ചാര്‍ജറുകള്‍ ഒരു പുതിയ കണ്ടുപിടുത്തമായി അവതരിപ്പിച്ചതിനാണ് വണ്‍പ്ളസ് ആപ്പിളിനെ പരിഹസിക്കുന്നത്. 2015 ൽ മുൻനിര ഫോണുകളിൽ ടൈപ്പ് സി ചാര്‍ജറുകള്‍ അവതരിപ്പിച്ചത് ആരാണെന്ന് ഊഹിക്കുക എന്ന് കുറിച്ചാണ് വണ്‍ പ്ലസിന്‍റെ ട്വീറ്റ്. 2015 ലെ തങ്ങളുടെ ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ടും വണ്‍പ്ലസ് ഷെയര്‍ ചെയ്തിട്ടുണ്ട്. ഇതുകൂടാതെ ഐഫോണ്‍ 15 സീരീസിന്‍റെ റീഫ്രഷിങ് നിരക്കിനെയും വണ്‍പ്ളസ് കളിയാക്കുന്നുണ്ട്.
അതേസമയം ഐഫോണിന് വേണ്ടി സംസാരിക്കാനും ആപ്പിളിനുവേണ്ടി തിരിച്ചു ട്രോളാനും ആപ്പിളിന്‍റെ ആരാധകരും ഇറങ്ങിയിട്ടുണ്ട്. ‘നല്ലൊരു സ്‌നാപ്ചാറ്റ് ചിത്രം’ എടുക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് ഒരു ആപ്പിൾ ആരാധകൻ സാംസങിനെ പരിഹസിച്ചത്. അതേസമയം ‘എന്റെ ഐഫോണിന് ചാർജർ ലഭിക്കാൻ വേണ്ടി മാത്രം ഞാൻ സാംസങ് വാങ്ങും’ എന്ന് മറ്റൊരു ഉപയോക്താവിന്‍റെ കമന്‍റ്.
ഇന്ന് ആഗോള തലത്തില്‍ പൊതുവായി ഉപയോഗിക്കുന്ന ടൈപ് സി പോര്‍ട് ചാര്‍ജറുകളിലാണ് പുതിയ ഐഫോണ്‍15 സീരീസ് എത്തുന്നത് എന്നാണ് ഏറ്റവും വലിയ സവിശേഷത. സ്വന്തമായി നിര്‍മിച്ച ലൈറ്റ്‌നിങ് കേബിള്‍ ആണ് ഐഫോണ്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങളില്‍ ഇതുവരെ ആപ്പിള്‍ ഉപയോഗിച്ച് വന്നിരുന്നത്. ഇതുകൂടാതെ യുഎസ്ബി– സി ടൈപ്പ് കേബിളുകളേക്കാള്‍ തങ്ങളുടെ കേബിളുകളാണ് കൂടുതല്‍ സുരക്ഷിതമെന്നാണ് കമ്പനി ഇതുവരെ വാദിച്ചിരുന്നത്. അടുത്ത വര്‍ഷം അവസാനത്തോടെ എല്ലാ ഫോണുകളും ചാര്‍ജ് ചെയ്യാവുന്ന ചെറിയ ഉപകരണങ്ങളും യുഎസ്ബി– സി ചാര്‍ജിങ് കേബിളുകളിലോട്ട് മാറണമെന്ന് യൂറോപ്യന്‍ യൂണിയന്‍റെ കടുംപിടുത്തത്തിന് പിന്നാലെയാണ് ആപ്പിളിന്‍റെ ഈ ചുവടുമാറ്റം.
Samsung, OnePlus troll Apple iPhone over USB-C port; Apple fans tweet back