കാമുകനൊപ്പം മോശം നിലയില്‍ കണ്ടു; വീട്ടിലറിയാതിരിക്കാന്‍ അനുജത്തിയെ കൊന്നുകുഴിച്ചുമൂടി

കാമുകനൊപ്പം അരുതാത്ത സാഹചര്യത്തിൽ കണ്ട കാര്യം വീട്ടിൽ പറയുമെന്ന് ഭയന്ന് പതിമൂന്നുകാരി, ഒൻപത് വയസ് മാത്രം പ്രായമുള്ള ഇളയ സഹോദരിയെ കൊലപ്പെടുത്തി. ബിഹാറിലെ വൈശാലിയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കാമുകന്റെയും ഒരു ബന്ധുവിന്റെയും സഹായത്തോടെയാണ് പതിമൂന്നുകാരി കൊലപാതകം നടത്തിയത്. ആളെ തിരിച്ചറിയാതിരിക്കാൻ മൃതദേഹത്തിന്റെ മുഖത്ത് ആസിഡ് ഒഴിക്കുകയും കൈവിരലുകൾ ഛേദിക്കുകയും ചെയ്തശേഷം വീടിനു സമീപത്തെ പറമ്പിൽ കുഴിച്ചു മൂടുകയായിരുന്നു . സംഭവവുമായി ബന്ധപ്പെട്ട് കൊലപാതകം നടത്തിയ പെൺകുട്ടിയെയും സഹായം ചെയ്ത കാമുകനെയും ബന്ധുവായ സ്ത്രീയെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊല നടത്തിയ പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്ത സാഹചര്യത്തിൽ ജുവനൈൽ ഹോമിലേക്കു മാറ്റി. 18 വയസ് പൂർത്തിയായ കാമുകനും ബന്ധുവായ സ്ത്രീയും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.മേയ് 15ന് വൈശാലി ജില്ലയിലെ ഹർപ്രസാദ് ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. സഹോദരിമാരുടെ മാതാപിതാക്കൾ സമീപത്തെ ഗ്രാമത്തിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്തായിരുന്നു സംഭവം. വിവാഹ ചടങ്ങുകൾക്കു ശേഷം വീട്ടിൽ തിരിച്ചെത്തിയ മാതാപിതാക്കൾ, പെൺകുട്ടിയെ കാണാനില്ലെന്നു വ്യക്തമാക്കി പരാതി നൽകി. ഇതേത്തുടർന്ന് കേസ് റജിസ്റ്റർ ചെയ്ത പൊലീസ് സംഘം, അന്വേഷണത്തിനായി പ്രത്യേക സംഘത്തിന് രൂപം നൽകി. ഇതിനു പിന്നാലെയാണ് ഇവരുടെ വീടിനു സമീപത്തുനിന്ന് മേയ് 19ന് മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.