ചെരുപ്പ് വാങ്ങാന്‍ പണമില്ല; പൊള്ളുന്ന റോഡില്‍ പ്ലാസ്റ്റിക് കാലില്‍ ചുറ്റി അമ്മയും മക്കളും

ദാരിദ്ര്യത്തില്‍ ജീവിതത്തിന്റെ ദുരിതം പേറുന്നവരെന്നും കണ്ണുനനയിക്കുന്ന കാഴ്ചയാണ്. അങ്ങനെയൊരു ദൃശ്യമാണ് മധ്യപ്രദേശിലെ ഷിയോപൂരില്‍ നിന്ന് വരുന്നത്. ചൂടില്‍ പൊള്ളുന്ന റോഡിലൂടെ നടക്കുമ്പോള്‍ ചെരുപ്പ് വാങ്ങാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് പ്ലാസ്റ്റിക് ബാഗുകള്‍ കൊണ്ട് കുട്ടികളുടെ കാലുമറക്കേണ്ട ദുരവസ്ഥയിലാണ് ഒരമ്മ. 

പോളിതീന്‍ ബാഗുകള്‍ ചുറ്റിയാണ് അമ്മയുടേയും രണ്ട് മക്കളുടേയും കാലുകള്‍ മറച്ചിരിക്കുന്നത്. അമ്മയും രണ്ട് മക്കളും കാലുകള്‍ പ്ലാസ്റ്റിക്ക് കൊണ്ട് മറച്ച റോഡിലൂടെ നടക്കുന്നത് കണ്ട് അതിലൂടെ പോയ മാധ്യമപ്രവര്‍ത്തകനാണ് ഫോട്ടോ പകര്‍ത്തിയത്. ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. 

രുഗ്മിണി എന്നാണ് യുവതിയുടെ പേര്. ഭര്‍ത്താവ് രോഗബാധിതനാണ്. നഗരത്തില്‍ ജോലി തിരഞ്ഞ് ഇറങ്ങിയതാണ് യുവതി. മക്കളെ നോക്കാന്‍ മറ്റാരും ഇല്ലാത്തതിനെ തുടര്‍ന്ന് രുഗ്മിണിക്ക് മക്കളേയും ജോലി തിരയുന്നതിന് ഇടയില്‍ ഒപ്പം കൂട്ടേണ്ടതായി വന്നു.