‘ഗര്‍ഭിണിയാകണം’; മനുഷ്യന്റെ എല്ലുപൊടി കഴിപ്പിച്ചു: ഞെട്ടിച്ച് ഭര്‍ത്താവിന്റെ ക്രൂരത

New Project
SHARE

അന്ധവിശ്വാസങ്ങളുടെയും മന്ത്രവാദത്തിന്റെയും പേരിൽ പല പ്രവർത്തികളും നാടിന്‍റെ പല ഭാഗത്തും നടക്കുന്നുണ്ട്. ഇങ്ങനെ അന്ധവിശ്വാസത്തിന്റെ പേരിൽ ഒരു ഇരട്ട നരബലി ലോകമറിഞ്ഞിട്ട് അധികമായില്ല. ഇവയ്ക്കെതിരെ നിയമ സംവിധാനങ്ങൾ നിലനിൽക്കുമ്പോഴും ഇന്ത്യയിൽ ഇത്തരം മനുഷ്യത്വരഹിതമായ സംഭവങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കും എന്നതിന്  തെളിവാണ് നരബലിയുടെ ചൂട് ആറുന്നതിന് മുൻപ് തന്നെ മഹാരാഷ്ട്രയിലെ പൂനെയിൽ നിന്ന്  ഏറ്റവും ഒടുവിലായി റിപ്പോർട്ട് ചെയ്യുന്ന സംഭവം. 

ഗർഭിണിയാകാൻ വൈകുന്നു എന്നതിന്റെ പേരിൽ ഭർത്താവും ബന്ധുക്കളും ചേർന്ന്  മനുഷ്യന്റെ എല്ലുപൊടി നിർബന്ധിച്ചു കഴിപ്പിച്ചു എന്ന പരാതിയുമായി  യുവതി സ്റ്റേഷനിൽ എത്തുമ്പോഴാണ് സംഭവങ്ങൾ പുറത്തു വരുന്നത്. പൂനെ പോലീസ് സ്റ്റേഷനിലാണ് യുവതി പരാതിയുമായി എത്തിയത്. 2019 ലായിരുന്നു യുവതിയുടെ വിവാഹം. ഏറെ നാളായിട്ടും ഗർഭിണിയായില്ല. ഗർഭിണിയായില്ല എന്ന കാരണംകൊണ്ട് പ്രദേശത്തെ മന്ത്രവാദിയുടെ നിർദേശപ്രകാരം ഭയപ്പെടുത്തുന്ന പല കർമങ്ങളും ചെയ്യാനായി ഭർത്താവും കുടുംബവും യുവതിയെ നിർബന്ധിച്ചു. അമാവാസി രാത്രികളിൽ വീട്ടിൽ വച്ച് പല  മന്ത്രവാദക്രിയകൾ നടത്തിയിരുന്നു.

ശേഷം അജ്ഞാതമായ ഏതോ ശ്മശാനത്തിൽ എത്തിച്ച് മനുഷ്യ ശവശരീരത്തിൽ നിന്നും വേർതിരിച്ചെടുത്ത എല്ല് പൊടിച്ചത് ഭക്ഷിക്കാൻ യുവതിയോട്  ആവശ്യപ്പെടുകയും ചെയ്തു. യുവതി ഗർഭിണിയാകുന്നതിന് ഈ ക്രിയകൾ നടത്തേണ്ടത് അനിവാര്യമാണെന്ന മന്ത്രവാദിയുടെ നിർദേശത്തെ തുടർന്നാണ് കുടുംബം അവരെ ഇതിന് നിർബന്ധിച്ചിരുന്നത്.ചില ദിവസങ്ങളിൽ കോഴി തലകളും കാലുകളും കഴിക്കാനും നിർബന്ധിച്ചിരുന്നു.

ചില സമയത്ത് കൊങ്കൺ മേഖലയിലെ ഒരു വെള്ളച്ചാട്ടത്തിനു സമീപം യുവതിയെ എത്തിച്ചും ഇവർ "അഘോരി" എന്ന് പേരായ  മന്ത്രവാദക്രിയകൾ നടത്തിയിരുന്നു. ഈ സമയങ്ങളിലെല്ലാം മന്ത്രവാദിയുമായി വിഡിയോ കോൾ ചെയ്ത് ഭർതൃവീട്ടുകാർ ആവശ്യമായ നിർദേശങ്ങൾ സ്വീകരിച്ചിരുന്നു എന്നും യുവതി പരാതിയിൽ  വ്യക്തമാക്കിയിട്ടുണ്ട്.

യുവതിയുടെ പരാതി പ്രകാരം യുവതിയുടെ ഭർത്താവും വീട്ടുകാരും മന്ത്രവാദിയും അടക്കം ഏഴുപേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭർതൃ കുടുംബത്തിനെതിരെ രണ്ടു കേസുകളാണ് യുവതി ഫയൽ ചെയ്തിരിക്കുന്നത്. വിവാഹ സമയത്ത് പണവും സ്വർണാഭരണങ്ങളുമടക്കം സ്ത്രീധനം ആവശ്യപ്പെട്ടു എന്നതാണ് ഒന്നാമത്തെ പരാതി. ഐപിസി സെക്ഷൻ 498 എ, 323, 504, 506 തുടങ്ങി ഇന്ത്യൻ പീനൽ കോഡിലെ വിവിധ വകുപ്പുകൾക്കു പുറമേ മഹാരാഷ്ട്രയിലെ അന്ധവിശ്വാസ നിരോധന നിയമത്തിലെ മൂന്നാം വകുപ്പും ചുമത്തിയാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പരാതിയെ തുടർന്ന് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് കേസിന്റെ അന്വേഷണ ചുമതല. പരാതിയിൽ പരാമർശിച്ചിരിക്കുന്ന ശ്മശാനം കണ്ടെത്തി അന്വേഷണം നടത്തിവരികയാണ്. കൂടുതൽ തെളിവുകൾ ലഭിക്കുന്നതിനോടൊപ്പം പ്രതികളുടെ അറസ്റ്റും രേഖപ്പെടുത്തുമെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

Woman forced to eat powdered human bones

MORE IN SPOTLIGHT
SHOW MORE