ലളിത് മോദിക്ക് രണ്ടാഴ്ചയ്ക്കിടെ രണ്ടുവട്ടം കോവിഡ്; 24 മണിക്കൂർ ഓക്സിജൻ സഹായം

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മുൻ ചെയർമാൻ ലളിത് മോദി കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ. ലളിത് മോദി തന്നെയാണ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടാഴ്ചയ്ക്കിടെ രണ്ടു തവണ കോവിഡ് ബാധിച്ചെന്നും അത് ന്യുമോണിയയായി മാറിയതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. 24 മണിക്കൂറും ഓക്സിജന്റെ സഹായം ആവശ്യമായ അവസ്ഥയാണ്.

‘രണ്ടാഴ്ചയ്ക്കിടെ രണ്ടു തവണയാണ് കോവിഡ് ബാധിച്ചത്. ഇതിനു പിന്നാലെ ഇൻഫ്ലുവെ‌ൻസയും ന്യുമോണിയയും പിടിപെട്ടു. മൂന്നാഴ്ചയോളം രോഗവുമായി മല്ലിട്ടു. ഒടുവിൽ എയർ ആംബുലൻസിൽ രണ്ടു ഡോക്ടർമാരുടെയും മകന്റെയും സഹായത്തോടെ മെക്സിക്കോയിൽനിന്ന് ലണ്ടനിൽ തിരിച്ചെത്തി. ഇപ്പോഴും 24 മണിക്കൂറും ഓക്സിജൻ സഹായത്താലാണ് കഴിയുന്നത്.’–ലളിത് മോദി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ലളിത് മോദിയെ സാമ്പത്തിക തട്ടിപ്പുകളുടെ പേരിൽ 2010ൽ ഐപിഎലിൽനിന്നു പുറത്താക്കിയിരുന്നു. തുടർന്ന് ബിസിസിഐയിൽനിന്ന് ആജീവനാന്ത വിലക്കു ലഭിച്ച ലളിത് മോദി ഇന്ത്യ വിട്ട് ലണ്ടനിലേക്ക് ചേക്കേറി.