‘വേറെയാരെയും പ്രണയിക്കാനാകില്ല’; കാമുകിയുടെ മൃതദേഹത്തെ വിവാഹം ചെയ്തു

പ്രണയം പലപ്പോഴും വാക്കുകൾക്ക് അതീതമാണ്. പ്രണയിക്കുന്നവരിൽ ഒരാൾ മരിച്ചുപോയാൽ എന്തായിരിക്കും അവസ്ഥ. ജീവിതം തന്നെ വ്യർഥമായത് പോലെ തോന്നും. ഇപ്പോഴിതാ ഒരു കാമുകൻ തന്റെ പ്രണയം നിലനിർത്താനായി കാമുകിയുടെ മൃതദേഹത്തെ വിവാഹം ചെയ്തിരിക്കുകയാണ്. 

അസ്സമിൽ നിന്നുള്ള ബിതുപൻ താപുലി എന്ന 27 -കാരനാണ് കാമുകിയുടെ മൃതദേഹത്തെ വിവാഹം കഴിച്ചത്. അസുഖം ബാധിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച ​ഗുവാഹത്തിയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ബിതുപന്റെ കാമുകി പ്രാർത്ഥനയുടെ അന്ത്യം. പ്രാർത്ഥനയുടെ മൃതദേഹത്തിന് നെറ്റിയിലും കവിളിലും ബിതുപൻ സിന്ദൂരം അണിയിക്കുന്ന വീഡിയോയാണ് വൈറലായത്. ഏറെകാലമായി ഇരുവരും പ്രണയത്തിലായിരുന്നു. ബിതുപൻ പ്രാർത്ഥനയുടെ മൃതദേഹത്തിൽ ഹാരം അണിയിക്കുകയും ഒരു ഹാരം സ്വയം അണിയുകയും കൂടി ചെയ്യുന്നുണ്ട്. പ്രാർഥനയെ അല്ലാതെ മറ്റാരെയും ജീവിതപങ്കാളിയായി സങ്കൽപ്പിക്കാനാകില്ലെന്നാണ് ബിതുപൻ പറയുന്നത്. നവംബർ 18 -ന് ആശുപത്രിയിൽ വച്ചാണ് പ്രാർത്ഥന മരിക്കുന്നത്. ഏതായാലും ഈ വിവാഹത്തിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലാണ്.