കഴിച്ചവർക്ക് അസ്വസ്ഥത; ആപ്പിളിൽ രാസവസ്തുക്കളെന്നു സംശയം

ടൗണിൽ വിൽപനയ്ക്കെത്തിച്ച ആപ്പിൾ വാങ്ങി കഴിച്ച പലർക്കും അസ്വസ്ഥത. ആലത്തൂർ ഭാഗത്ത് വീട്ടമ്മമാരും വിദ്യാർഥികളും കഴിഞ്ഞ ദിവസം ചികിത്സ തേടി. വിളവെടുപ്പായതോടെ ആപ്പിൾ കാര്യമായി വിൽപനയ്ക്കെത്തുന്നുണ്ട്. ആപ്പിൾ കേടാകാതിരിക്കാൻ മെഴുകു പോലുള്ള വസ്തുക്കൾ ഉപയോഗിക്കുന്നുവെന്ന സംശയമാണ് ആശുപത്രിയിലെത്തിയവർക്കുള്ളത്. വാങ്ങിയ ശേഷം ഏറെനേരം വെള്ളത്തിലിട്ടു കഴുകിയ ശേഷമേ ഉപയോഗിക്കാവൂവെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.

കഴിഞ്ഞ ദിവസം വാങ്ങിയ ആപ്പിൾ കഴിച്ചപ്പോള്‍ അസ്വസ്ഥതയുണ്ടായെന്നും മുറിച്ചുനോക്കിയപ്പോള്‍ ഉള്ളിൽ മരുന്നു കുത്തിവച്ചതു പോലുള്ള അടയാളങ്ങൾ കണ്ടതായും കാണിച്ച് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.ഡി. സജി പൊലീസിൽ പരാതി നൽകി. പഴത്തിനുള്ളില്‍ ചുവപ്പ് നിറമുള്ള രാസവസ്തുക്കള്‍ കാണുന്നുവെന്നും രൂക്ഷഗന്ധമുണ്ടായെന്നും സജി പറയുന്നു. ഇക്കാര്യത്തില്‍ ശ്രദ്ധിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഉറപ്പുനല്‍കിയതായും അദ്ദേഹം പറഞ്ഞു. ഡല്‍ഹി, ഹിമാചല്‍പ്രദേശ് മേഖലകളില്‍ വിളവെടുക്കുന്ന ആപ്പിള്‍ ആഴ്ചകള്‍ക്കു ശേഷമാണു കേരളം പോലുള്ള സ്ഥലങ്ങളിലെത്തുന്നത്.