യജമാനന്റെ വേർപാട് താങ്ങാനായില്ല, ശ്മശാനത്തിലേക്ക് ഓടിയെത്തിയ കാള ചെയ്തത്?– വിഡിയോ

വളർത്തുമൃഗങ്ങൾക്ക് ഉടമകളോടുള്ള സ്നേഹം പറഞ്ഞറിയിക്കാനാവാത്തതാണ്. അതുകൊണ്ട് തന്നെ ഉടമകളുടെ വിയോഗവും അവരെ തളർത്തും. ഉടമകളുടെ വേർപാട് താങ്ങാനാവാതെ അവരെ അടക്കിയ കുഴിമാടത്തിനരികിൽ കാവൽ നിൽക്കുന്ന നായകളുടെയും പൂച്ചകളുടെയുമൊക്കെ വാർത്തകൾ മുൻപും പുറത്തു വന്നിട്ടുണ്ട്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഉടമയെ സംസ്ക്കരിക്കാനെത്തിയ ശ്മശാനത്തിലേക്ക് ഓടിയെത്തിയ കാളയുടെ ദൃശ്യമാണിത്. ജാർഖണ്ഡിലെ ഹസരിയാബാഗിലാണ് സംഭവം നടന്നത്. പാപ്രോ ഗ്രാമത്തിലെ കാലി വളർത്തുകാരനായ മേവാലാൽ താക്കൂർ ആണ് മരിച്ചത്. 

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഗ്രാമവാസികളുടെയും സാന്നിധ്യത്തിൽ ശ്മശാനത്തിൽ മേവാലാലിന്റെ മരണാനന്തര കർമകങ്ങൾ പുരോഗമിക്കുന്നതിനിടയിലേക്കാണ് കാളക്കിടാവ് ഓടിയെത്തിയത്. കൂടി നിന്നവർ ഓടിച്ചുവിടാൻ ശ്രമിച്ചെങ്കിലും കാള മാറാന്‍ തയായാറില്ല. യജമാനന്റെ അരികിലേക്ക് കരഞ്ഞുകൊണ്ടെത്തിയ കാളയെ തടയേണ്ടന്ന് അവിടെയുണ്ടായിരുന്ന മുതിർന്നവർ പറഞ്ഞതോടെ എല്ലാവരും പിൻമാറി. ശവമഞ്ചത്തിനരികിലേക്ക് ഓടിയെത്തിയ കിടാവ് മേവാലാലിന്റെ മുഖം മറച്ചിരുന്ന തുണി വായ കൊണ്ട് നീക്കി മുഖത്തേക്കു നോക്കി ഏറെനേരം കരഞ്ഞു. പിന്നീട് ജയമാനന്റെ മുഖത്തും കാലിലും ചുംബിച്ചു. അവിടെനിന്നു മാറാതെ ഏറെ നേരം കരഞ്ഞുകൊണ്ട് നോക്കി നിന്നു. കാളക്കിടാവിന്റെ പ്രവൃത്തി അവിടെ കൂടി നിന്നവരുടെയെല്ലാം കണ്ണുകളെ ഈറനണിയിച്ചു. ശവസംസ്ക്കാര ചടങ്ങുകൾ പിന്നീട് തീരുന്നത് വരെ കാള അവിടെ തുടർന്നതായി ഗ്രാമവാസികൾ വ്യക്തമാക്കി. അവിടെയുണ്ടായിരുന്നവർ പകർത്തിയ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്..