എഴുന്നേറ്റ് നിന്ന് വീടിന്റെ വാതിൽ തള്ളിത്തുറന്ന് കരടി; തേങ്ങയും എണ്ണയും തേടി വരവ്

കൂനൂർ ജെഗതള ഗ്രാമത്തിൽ രാത്രിയിൽ വാതിൽ തള്ളിത്തുറക്കാൻ ശ്രമിക്കുന്ന കരടി നാട്ടുകാരെ ഭീതിയിലാഴ്ത്തി. അകത്തു നിന്നു പൂട്ടിയ വീടിന്റെ വാതിൽ മുൻകാലുകളിൽ എഴുന്നേറ്റ് നിന്നു കരടി തള്ളിത്തുറക്കാൻ ശ്രമിക്കുന്ന സിസിടിവി കാഴ്ചകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. 

ഗ്രാമത്തിലെ ക്ഷേത്രത്തിൽ പൂജയ്ക്കായി വയ്ക്കുന്ന തേങ്ങയും എണ്ണയും കുടിക്കാനായി പകലും കരടി ഇറങ്ങുന്നുണ്ട്. ഇവിടെ സ്ഥിരമായി ഇറങ്ങുന്ന കരടിയാണു വീടുകളുടെ വാതിൽ പൊളിക്കാൻ ശ്രമിക്കുന്നത്. നേരത്തെ കാട്ടുപോത്തിന്റെ ശല്യത്തിൽ പൊറുതി മുട്ടി കഴിയുന്ന പ്രദേശമാണിത്. ഇപ്പോൾ കരടി ശല്യം കൂടി വർധിച്ചതോടെ വീടുകളിൽ പോലും കിടന്നുറങ്ങാൻ പറ്റാത്ത സ്ഥിതിയിലാണ്. 

കരടി പൊതുവേ ആക്രമണ സ്വഭാവമുള്ളതാണ് വീടുകളിൽ കയറിയാൽ മനുഷ്യരെ ആക്രമിച്ച് കീഴ്പ്പെടുത്തും. വനപാലകരെത്തി കരടി വീടുകൾക്കു സമീപം വരാതിരിക്കാനായി ബ്ലീച്ചിങ് പൗഡർ വിതറാൻ നാട്ടുകാർക്കു നിർദേശം നൽകി. നാട്ടിലിറങ്ങുന്ന കരടിയെ കൂട് വച്ചു പിടികൂടി വനത്തിലേക്ക് മാറ്റണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.