‘രാധേശ്യാമി’ന് മോശം പ്രതികരണം; പ്രഭാസ് ആരാധകൻ തൂങ്ങിമരിച്ചു

പ്രഭാസ് ചിത്രം ‘രാധേശ്യാമി’ന് ലഭിക്കുന്ന മോശം പ്രതികരണങ്ങളിൽ മനംനൊന്ത് താരത്തിന്റെ ആരാധകൻ ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ തിലക് നഗറിലാണ് സംഭവം. ഓൺലൈൻ മാധ്യമങ്ങളിലും വന്ന നെഗറ്റീവ് നിരൂപണങ്ങളിലും റിപ്പോർട്ടുകളിലും മനംനൊന്താണ് ആരാധകൻ തൂങ്ങി മരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

24കാരനായ രവി തേജയാണ് ആത്മഹത്യ ചെയ്തത്. എന്നാല്‍ സിനിമ പ്രതീക്ഷകൾക്കൊത്ത് ഉയരാത്തതിന്റെ നിരാശയിലാണ് രവി വീട്ടിലെത്തിയതെന്നും സിനിമ മോശമാണെന്ന് അമ്മയോട് പറഞ്ഞിരുന്നതായും രവിയുടെ സുഹൃത്തുക്കളെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സിനിമ കണ്ട് വീട്ടിലെത്തിയ രവി വീട്ടിലെ സീലിങ് ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു.

ഏകദേശം 350 കോടി ബജറ്റിൽ നിർമിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാധാ കൃഷ്ണ കുമാർ ആണ്. ജനനം മുതല്‍ മരണം വരെ തന്റെ ജീവിതത്തില്‍ എന്തെല്ലാം നടക്കുമെന്ന് വ്യക്തമായി അറിയാവുന്ന ഹസ്തരേഖ വിദഗ്ദനായ വിക്രമാദിത്യൻ എന്ന കഥാപാത്രമായാണ് താരം എത്തിയത്.

ലോകം മുഴുവൻ മാർച്ച് 11ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്രപ്രതികരണമായിരുന്നു തിയറ്ററുകളിൽ നിന്നും ലഭിച്ചത്. ശക്തമായ തിരക്കഥയുെട അഭാവമാണ് ചിത്രത്തിന് വിനയായതെന്നായിരുന്നു പ്രേക്ഷകരുടെ പ്രതികരണം.