കാളവണ്ടികളോട് തീരാത്ത ഭ്രമം; ജേക്കബ് മാമ്മന്റെ വണ്ടിക്കാളകൾ

മൂന്നുതലമുറയായി കാളകളും കാളവണ്ടികളുമാണ് തിരുവല്ല തിരുമൂലപുരം സ്വദേശി ജേക്കബ് മാമ്മന്‍റെയും കുടുംബത്തിന്‍റെയും ജീവിതം. ഓമല്ലൂര്‍ വയല്‍വാണിഭത്തില്‍ ഒട്ടേറെത്തവണ ലക്ഷണമൊത്ത കാളയ്ക്കുള്ള സമ്മാനം നേ‌ടിയത് ബാബുവിന്‍റെ കാളകളാണ്.

ഈ വരുന്ന കുതിരവണ്ടിയും കാളവണ്ടിയുമെല്ലാം തിരുവല്ല സ്വദേശി കുന്നത്ര ജേക്കബ്ബ് മാമ്മന്‍റെ കുടുംബത്തിന്‍റെയാണ്. മൂന്നു തലമുറയായി ജീവിതമെന്നാല്‍ കാളകളും, കാളവണ്ടിയുമാണ്. കാലമേറെ മാറിയിട്ടും കാളവണ്ടി ഭ്രമം മാറിയിട്ടില്ല. കാളച്ചന്തയില്‍ നിന്ന് കാളകളെ വാങ്ങി കാളവണ്ടിയില്‍ക്കെട്ടി മെരുക്കും. 

പിന്നീട് ആവശ്യക്കാര്‍ക്ക് കൈമാറും. ഓമല്ലൂര്‍ വയല്‍ വാണിഭത്തിന‌ടക്കം എത്തിച്ച് സമ്മാനം നേ‌ടുന്നതും ബാബുവിന്‍റെ കാളകളാണ്. സമ്മാനം നേടിയ കാളകളുടെ രൂപം ഫൈബറില്‍ നിര്‍മിച്ച് അവരുടെ ഓര്‍മയും നിലനിര്‍ത്തുന്നുണ്ട്.തെക്കന്‍ കേരളത്തിലെ കാളച്ചന്തകളില്‍ നിന്നാണ് ലക്ഷണമൊത്ത കാളകളെ വാങ്ങുന്നത്. നിറത്തിലും, കൊമ്പിലും, കുളമ്പിലും, വാലിലുമടക്കം ലക്ഷണങ്ങളുണ്ടെന്ന് ബാബു പറയുന്നു.

കാളവണ്ടികള്‍ വില്‍ക്കാനുണ്ടെങ്കില്‍ ബാബു വാങ്ങും. അറ്റകുറ്റപ്പണികള്‍ ന‌ടത്തി മിനുക്കി ആവശ്യക്കാര്‍ക്ക് കൈമാറും. പ്രദര്‍ശനങ്ങള്‍ക്കും സിനിമാ ചിത്രീകരണങ്ങള്‍ക്കുമെല്ലാം   കാളവണ്ടികളും കുതിര വണ്ടികളും നല്‍കാറുണ്ട്.