‘കേരളം ഗോമൂത്രവും ചാണകവും മരുന്നാക്കി വിൽക്കുന്നു’; ലേഖനവുമായി ആർഎസ്എസ് മുഖപത്രം

കോവിഡ് പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ ചാണവും ഗോമൂത്രവുമെല്ലാം രോഗത്തെ ചെറുക്കാൻ ഉപകരിക്കും എന്ന വാദവുമായി ബിജെപിയുടെ ജനപ്രതിനിധികൾ തന്നെ രംഗത്തുവന്നിരുന്നു. ഇത്തരം കാര്യങ്ങൾക്ക് രൂക്ഷമായ പരിഹാസത്തിലൂടെ മറുപടി കൊടുത്ത സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. ‘പശു രാഷ്ട്രീയം’ സൈബർ ഇടങ്ങളിലും രാഷ്ട്രീയപരമായും മലയാളികളുടെ രൂക്ഷ പ്രതികരണം എപ്പോഴും അറിയുന്ന വിഷയമാണ്. 

ഇതിന് പിന്നാലെ കേരള സർക്കാരിന്റെ ആയൂർവേദ കമ്പനി ചാണകവും ഗോമൂത്രവും വിറ്റ് ലാഭമുണ്ടാക്കുന്നു എന്ന വാർത്ത പ്രസിദ്ധീകരിക്കുകയാണ് ആർഎസ്എസ് മുഖപത്രമായ ‘ഓർഗനൈസർ’. 

കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഔഷധി പുറത്തിറക്കുന്ന ഒരു മരുന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ലേഖനം. ഔഷധിയുടെ പാഞ്ചഗവ്യ ഘൃതം എന്ന മരുന്നില്‍ പശുക്കളില്‍ നിന്ന് ലഭിക്കുന്ന അഞ്ച് ഉല്‍പ്പന്നങ്ങളായ പാല്‍, നെയ്യ്, തൈര്, ഗോമൂത്രം, ചാണകം എന്നിവ ഉപയോഗിക്കുന്നുണ്ടെന്ന് ലേഖനം പറയുന്നു. പനി, അപസ്മാരം, മഞ്ഞപ്പിത്തം, മറവി രോഗം എന്നിവയ്ക്കും ചാണകവും ഗോമൂത്രവുമടങ്ങിയ പാഞ്ചഗവ്യ ഘൃതം ഫലംപ്രദമാണെന്ന പരസ്യത്തിന്റെ സ്ക്രീൻഷോട്ടും ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് വിമർശനം. രാജ്യത്തിലെ തന്നെ ഏറ്റവും വലിയ ആയുര്‍വേദ മരുന്ന് നിര്‍മാതാക്കളായ പൊതുമേഖലാസ്ഥാപനമാണ് ഔഷധിയെന്നും േലഖനത്തിൽ പറയുന്നു.