‘ഒന്നും കരുതിവച്ചില്ല; കവിത മാത്രമാണ് സമ്പാദ്യം’; പനച്ചൂരാന്റെ വീടിനെ കുറിച്ച് ഷിബു

മലയാളിയെ ഏറെ വേദനിപ്പിച്ച ഒന്നായിരുന്നു കവി അനിൽ പനച്ചൂരാന്റെ മരണം. പ്രണയവും വിരഹവും വിപ്ലവും എന്നുവേണ്ട ഏതു തലമുറയ്ക്കും ചുണ്ടിൽ കൊണ്ട് നടക്കാൻ ഒട്ടേറെ കവിതകളും പാട്ടുകളും ഒരുക്കിവച്ചാണ് അദ്ദേഹം കോവിഡിന് കീഴടങ്ങിയത്. അതും അപ്രതീക്ഷിതമായി. അനിൽ പനച്ചൂരാൻ എന്ന കവിക്ക് അപ്പുറം അദ്ദേഹത്തിന്റെ വീട്ടിലേക്ക് കടന്നുചെന്നാലുള്ള കാഴ്ചകൾ ഏറെ വ്യത്യസ്ഥമാണെന്ന് പറയുകയാണ് മുൻമന്ത്രി ഷിബുബേബി ജോൺ. ഒന്നരപതിറ്റാണ്ട് നീണ്ട സൗഹൃദമുണ്ടായിരുന്നെങ്കിൽ ഒരിക്കൽ പോലും കുടുംബപരമായ കാര്യങ്ങൾ അനിൽ പറഞ്ഞിരുന്നില്ലെന്ന് ഷിബു പറയുന്നു. 

‘കവിത മാത്രമാണ് അയാളുടെ സമ്പാദ്യം. ഒന്നും ഒന്നും കരുതി വയ്ക്കാതാണ് അനിൽ പോയത്. ഭാര്യയും പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളും ആ ചെറിയ വീട്ടിൽ ജീവിതത്തെ നോക്കി നിൽക്കുകയാണ്. കവിതയിലൂടെ മലയാളിയെ ചേർത്ത് പിടിച്ച അനിലിന്റെ കുടുംബത്തിലെ കാഴ്ചകൾ അത്ര കരുത്തുള്ളതല്ല എന്നാണ് എനിക്ക് തോന്നിയത്. ആ വീടും വീട്ടിലെ സാഹചര്യങ്ങളും ഉള്ളുനീറ്റുന്നതാണ്.  ജീവിച്ചിരുന്നപ്പോൾ എല്ലാ മേഖലകളിലുള്ള ആളുകളുമായും സൗഹൃദം സൂക്ഷിച്ച വ്യക്തിയാണ് അദ്ദേഹം. എന്നോട് പോലും  ജീവിതത്തിലെ പ്രയാസങ്ങൾ പറഞ്ഞിരുന്നില്ല. സ്വന്തം കഷ്ടപാടുകൾ മറന്ന് മറ്റുള്ളവരുടെ ദുംഖം പാടി നടന്നവായി പോയി പനച്ചൂരാൻ.’ ഷിബു പറഞ്ഞു.

അദ്ദേഹത്തിന്റെ ഭാര്യ ഉന്നത വിദ്യാഭ്യാസം നേടിയ വ്യക്തിയാണ്. അവർക്ക് ഒരു നല്ല ജോലി ലഭിക്കണം. ആ കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതമാക്കണം. അതിനായി കേരളം ഒപ്പമുണ്ടെന്നാണ് എന്റെ വിശ്വാസം. ഒരു സഹോദരനായും സുഹൃത്തായും എന്നുമുണ്ടാകുമെന്ന ഉറപ്പ് ആ കുടുംബത്തിന് ‍ഞാൻ നൽകിയിട്ടുണ്ട്. വീട് സന്ദർശിച്ച ശേഷം ഷിബു ബേബി ജോൺ പറയുന്നു.