വയറിങ്ങിൽ ചെറിയ അശ്രദ്ധ; നഷ്ടം 2772 കോടിരൂപ; റോക്കറ്റ് തൊട്ടടുത്ത് തകർന്നുവീണു

വയറിങ്ങിലെ ചെറിയൊരു അശ്രദ്ധമൂലം ഫ്രഞ്ച് വ്യോമയാന കമ്പനിയായ അരിയാന്‍സ്‌പേസ് എസ്എക്ക് നഷ്ടമായത് 281.5 ദശലക്ഷം പൗണ്ട് (ഏകദേശം 2772 കോടി രൂപ). രണ്ട് ഉപഗ്രഹങ്ങളുമായി പറന്നുയര്‍ന്ന ഇവരുടെ വിവി17 റോക്കറ്റ് മിനിറ്റുകള്‍ക്കകം ദിശമാറി പോവുകയായിരുന്നു. ഫ്രഞ്ച് ഗയാനയില്‍ നിന്നും നവംബര്‍ 17 നായിരുന്നു വിക്ഷേപണം. 

ദൗത്യം പരാജയപ്പെട്ട വിവരം അരിയാന്‍സ്‌പേസ് സിഇഒ സ്റ്റെഫാന്‍ ഇസ്‌റേല്‍ തന്നെ അറിയിച്ചു. വിക്ഷേപണം നടന്ന് എട്ട് മിനിറ്റിന് ശേഷം നിശ്ചിത പാതയില്‍ നിന്നും വ്യതിചലിച്ച റോക്കറ്റ് ഭൂമിയിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു. വിക്ഷേപണ കേന്ദ്രത്തിന് സമീപത്തെ വിജനമായ ഭാഗത്താണ് രണ്ട് സാറ്റലൈറ്റുകളേയും വഹിച്ചുകൊണ്ട് പറന്നുയര്‍ന്ന വിവി17 റോക്കറ്റ് തകര്‍ന്നുവീണത്.

റോക്കറ്റ് നിര്‍മാണത്തിനിടെയുണ്ടായ മനുഷ്യസഹജമായ വീഴ്ചയാണ് അപകടത്തിന് കാരണമെന്നാണ് സൂചന. ഇറ്റലിയില്‍ നിര്‍മിച്ച ഫൈനല്‍ ലോഞ്ചര്‍ ഘട്ടത്തിലെ കേബിളുകള്‍ ഘടിപ്പിച്ചതിലെ തകരാറിനെക്കുറിച്ച് പ്രത്യേകമായി അന്വേഷണം നടക്കുന്നുണ്ട്. ഫ്രഞ്ച് ബഹിരാകാശ ഏജന്‍സിയുടെ TARANIS സാറ്റലൈറ്റിനേയും സ്‌പെയിനിന്റെ SEOSAT സാറ്റലൈറ്റിനേയും ബഹിരാകാശത്തെത്തിക്കുന്ന ദൗത്യമായിരുന്നു വിവി 17 റോക്കറ്റിനുണ്ടായിരുന്നത്.