ലോക്ഡൗൺ അനുഭവം ഓർമക്കുറിപ്പുകളായി; പുസ്തകമെഴുതി പത്തുവയസുകാരൻ

പത്തുവയസുകാരന്റെ ലോക്ഡൗണ്‍ അനുഭവങ്ങളുടെ നേര്‍ക്കാഴ്ചകളുമായി അഞ്ചാംക്ലാസുകാരനും അമ്മയും ചേര്‍ന്ന് രചിച്ച ഒരു പുസ്തകത്തിന്റെ വിശേഷങ്ങളാണ് ഇനി. 'ദി ലോക്ഡൗണ്‍ ഡയറി'. മകന്റെ കുറിപ്പുകളെ ചിട്ടയായി വിന്യസിച്ചാണ് അമ്മ പുസ്തകമൊരുക്കിയത്. 

പാറിപ്പറക്കുന്ന ഈ പ്രായത്തില്‍ കൂട്ടിലടച്ചുപോയ ലോക്ഡൗണ്‍കാലം. പുറത്തിറങ്ങാനാകാതെ വീടിന്റെ ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോയ കുട്ടിക്കൂട്ടത്തിന്റെ പ്രതിനിധികളാണ് ഇവര്‍ രണ്ടുപേരും. കുട്ടികളുടെ മാനസിക സംഘര്‍ഷം ഏറിയ നാളുകള്‍. കൈവിട്ടുതുടങ്ങിയ ഏറ്റുമുട്ടലുകള്‍ കുറയ്ക്കാന്‍ ലോക്ഡൗണിനെക്കുറിച്ച് കുറിപ്പെഴുതാന്‍ അമ്മ അബീല പറഞ്ഞതാണ് ആര്യന്റെ വഴിത്തിരിവ്. 

മനസിന്റെ കണ്ണാടിയാണ് മുഖമെങ്കില്‍, പ്രതിബിംബമാണ് ഡയറിക്കുറിപ്പുകള്‍. കണ്ണാടിയുള്ള ഡയറിയില്‍ അമ്മ പറഞ്ഞുകൊടുത്ത മാതൃകയില്‍ അവന്റേതായ ഭാഷയില്‍ അവനെഴുതി. ഓരോ ദിവസത്തെയും അനുഭവങ്ങള്‍, വഴക്കുകള്‍, നേരമ്പോക്കുകള്‍ എല്ലാം. പത്തുവയസുകാരന്റെ കുറിപ്പുകളെ ക്രിയേറ്റീവ് പ്രഫഷണലായ അമ്മ ക്രോഡീകരിച്ച്, ഭംഗിയാക്കി. ഫോട്ടോകളും കാരിക്കേച്ചറുകളും, വായനക്കാര്‍ക്ക് അവരുടെ അനുഭവങ്ങള്‍ കുറിക്കാനുള്ള ഭാഗങ്ങളുമെല്ലാമായി പുസ്തകമാക്കി.