‘മരിച്ചു; 20 മണിക്കൂർ ഫ്രീസറിൽ; പിന്നെ പുറത്തെടുത്തപ്പോൾ ജീവന്റെ തുടിപ്പ്’; കേസ്

മരിച്ചെന്ന് വിശ്വസിച്ച് ഒരു രാത്രി മുഴുവനും ഫ്രീസറിൽ സൂക്ഷിച്ച 74കാരൻ രാവിലെ ജീവിതത്തിലേക്ക് മടങ്ങി. തമിഴ്നാട്ടിലെ സേലത്താണ് വിചിത്രസംഭവം.ബാലസുബ്രഹ്മണ്യ കുമാർ എന്ന 74കാരനെയാണ് മരിച്ചെന്ന് തെറ്റിദ്ധരിച്ച് 20 മണിക്കൂർ ഫ്രീസറിൽ സൂക്ഷിച്ചത്. 

സഹോദരങ്ങൾക്കൊപ്പം ജീവിക്കുന്ന ഇയാൾ രണ്ടുമാസമായി കിടപ്പിലായിരുന്നു. തിങ്കളാഴ്ച വൈകിട്ടോടെയാണ് ഇയാൾ മരിച്ചെന്ന് വീട്ടുകാർ തെറ്റിദ്ധരിച്ചത്. ഇതോടെ ഫ്രീസർ വരുത്തി ‘മൃതദേഹം’ അതിലേക്ക് മാറ്റി. പിറ്റേന്ന് ഫ്രീസർ തിരിച്ചെടുക്കാൻ കമ്പനി അധികൃതർ എത്തിയപ്പോഴാണ് ആൾക്ക് ജീവനുണ്ടെന്ന് മനസിലാകുന്നത്. ഉടൻ തന്നെ ഇവർ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസെത്തി ഇയാളെ ആശുപത്രിയിലാക്കുകയും ചെയ്തു. ബന്ധുക്കൾക്കെതിരെ പൊലീസ് കേസെടുത്തു.