കാറ്ററിങ്ങിനെക്കുറിച്ചു വരെ വിവരശേഖരണം; 'സ്വർണ'കല്യാണങ്ങൾക്ക് പിടി വീഴുമോ?

ലക്ഷങ്ങളുടെയും കോടികളുടെയും മുതൽമുടക്കിലാണ് പലപ്പോഴും വിവാഹങ്ങൾ നടത്തുക. വിവാഹച്ചെലവിന്റെ ഏറിയ പങ്കും സ്വര്‍ണത്തിനു വേണ്ടിയാകും ചെലവഴിക്കുന്നതും. സ്വർണത്തിൽ മുങ്ങിയെത്തുന്ന വധുക്കൾ പലപ്പോഴും പലർക്കും അത്ഭുതവും കൗതുകവുമൊക്കെയാകാറുമുണ്ട്. 

സ്വര്‍ണം സൂക്ഷിക്കുന്നതിന് കണക്ക് വേണമെന്ന കേന്ദ്രസര്‍ക്കാര്‍ നിയമം നടപ്പിലാക്കിയാല്‍ ഇത്തരം ആഡംബര കല്യാണങ്ങള്‍ ഇനി ബുദ്ധിമുട്ടാകും.  ആദായ നികുതി വകുപ്പ് പിടി മുറുക്കാനൊരുങ്ങുകയാണ്. ‌‌ഇപ്പോൾ തന്നെ ഓഡിറ്റോറിയങ്ങളിൽ നിന്നും മറ്റുമായി ഇത്തരം ആഡംബരക്കല്യാണങ്ങളുടെ വിശദാംശങ്ങൾ ആദായനികുതിവകുപ്പ് അന്വേഷിക്കുന്നുണ്ട്. 

50,000 രൂപയ്ക്ക് മുകളില്‍ വാടക ഈടാക്കുന്ന ഓഡിറ്റോറിയങ്ങളില്‍ നടക്കുന്ന വിവാഹങ്ങളെക്കുറിച്ചുള്ള വിവരശേഖരണമാണ് നടത്തുന്നത്. വധൂവരന്‍മാരെ കുറിച്ചുള്ള വിവരങ്ങളോടൊപ്പം,പങ്കെടുത്തവരുടെ എണ്ണം, കാറ്ററിംഗ് സ്ഥാപനത്തെ കുറിച്ചുള്ള വിവരങ്ങൾ എന്നിവയും അന്വേഷിക്കുന്നുണ്ട്. കൂടുതല്‍ കാറ്ററിംഗ് സ്ഥാപനങ്ങളും ഇപ്പോള്‍ നികുതി വലയ്ക്ക് പുറത്താണ്. കാലങ്ങളായി തുടർന്നുപോരുന്ന രീതികൾക്ക് ഈ സ്വർണനയം മാറ്റമുണ്ടാക്കിയേക്കാം. 

പോക്കറ്റ്മണിയായും, സമ്മാനമായും ആഭരണങ്ങള്‍ നല്‍കുന്ന രീതിയാണ് നിലവിലുള്ളത്. 101 പവന്‍ സമ്മാനം എന്നത് നല്ലൊരു ശതമാനം കേസുകളിലെങ്കിലും ഒരു ബഞ്ച് മാര്‍ക്കാണ്. ഈ രീതിക്കും മാറ്റം വന്നേക്കാം.